കണ്ണൂർ: കണ്ണൂർ മൊകേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠി ക്രൂരമായി മർദിച്ചു. റെസ്ലിംഗ് മോഡലിലാണ് കുട്ടിയെ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂളിൽ അടിയന്തര യോഗം ചേർന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ ക്ലാസ് മുറിയിലാണ് സംഭവം നടന്നത്. പ്ലസ് വൺ കൊമേഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് സഹപാഠിയായ വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുന്നത്. ഇന്റർവെൽ സമയത്ത് ക്ലാസിലെ ഡസ്കിന് മുകളിലിരിക്കുകയായിരുന്ന സഹപാഠിയെ പുറത്ത് നിന്ന് കയറി വന്നതിന് ശേഷം ചാടി വലിച്ച് താഴെയിട്ടാണ് മർദിച്ചത്. റെസ്ലിംഗിൽ കാണുന്ന രീതിയിലാണ് വിദ്യാർത്ഥിയുടെ ദേഹത്തേക്ക് ചാടിവീണ് ആക്രമിച്ചത്.
തൊട്ടടുത്ത് നിൽക്കുന്ന പെൺകുട്ടികളുൾപ്പെടെ ആശങ്കയോടെ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടികൾ ഇത് സ്കൂളിൽ ആരോടും പറഞ്ഞില്ല. എന്നാൽ കുട്ടികളിലൊരാൾ ഇത് മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ പ്രചരിച്ചതോടെയാണ് സ്കൂളിൽ ഈ സംഭവം അറിയുന്നത്. തുടർന്ന് ഇന്ന് പിടിഎയും മാനേജ്മെന്റും അടിയന്തര യോഗം വിളിച്ചു. പൊലീസിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മർദനത്തിന് പിന്നിലെ കാരണവും അന്വേഷിക്കുന്നുണ്ട്.
إرسال تعليق