കണ്ണൂർ: കണ്ണൂർ മാടായിപാറക്ക് അടുത്ത് സ്ഥിതിചെയ്യുന്ന വാദിഹുദാ സ്കൂള്‍ ദേവസ്വം ഭൂമി കയ്യേറിയതാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി വാദിഹുദാ സ്കൂള്‍ മാനേജ്‌മന്റ്.
1961ല്‍ ഒരു സ്വകാര്യം വ്യക്തിയില്‍ നിന്നാണ് ഭൂമി വാങ്ങിയതെന്നും ഇതിന്റെ എല്ലാ രേഖകളും കൃത്യമാണെന്നും വാദിഹുദാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ പറഞ്ഞു.
വലിയവളപ്പില്‍ കൃഷ്‌ണൻ എന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന അഞ്ച് ഏക്കർ 77 സെന്റ് ഭൂമി 1961ലാണ് ആദ്യം കൈമാറ്റം ചെയ്തത്. 19 വർഷത്തിന് ശേഷം തഅ്‌ലീമുല്‍ ഇസ്‌ലാം ട്രസ്റ്റ് മുഴുവൻ സ്ഥലം വാങ്ങി വാദിഹുദാ സ്കൂള്‍ പണിതു. ആദ്യ ഉടമയുടെ കൈവശം ഉണ്ടായിരുന്നപ്പോള്‍ തന്നെ ഈ ഭൂമിക്ക് ചുറ്റുമതിലുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതായി സ്കൂള്‍ മാനേജ്‌മന്റ് അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ റോഡിനെ ചൊല്ലിയും നിയമപോരാട്ടം നടക്കുന്നുണ്ട്. ഈ കേസില്‍ പയ്യന്നുർ മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് സ്കൂളിന് അനുകൂലമാണ്.
ഈസ അബ്ദുറഹ്മാൻ സേട്ട് എന്ന വ്യക്തിക്ക് 1961ന് വലിയവളപ്പില്‍ കൃഷ്‌ണൻ എന്ന വ്യക്തിയില്‍ നിന്നാണ് ഭൂമി ലഭിക്കുന്നത്. 1920 മുതല്‍ വലിയവളപ്പില്‍ കൃഷ്‌ണൻ ഈ ഭൂമി കൈവശം വെച്ച് വരികയാണ്. ഈസ അബ്ദുറഹ്മാൻ സേട്ടില്‍ നിന്ന് 1980ലാണ് വാദിഹുദ ഈ സ്ഥലം വാങ്ങുന്നത്. കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മാടായി സ്കൂള്‍ ഗ്രൗണ്ട് രേഖയില്‍ അവരുടെ അതിർത്തിയായി ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ചുറ്റുമതിലുകള്‍ കാണിച്ചിട്ടുണ്ടെന്നും ഫാറൂഖ് ഉസ്മാൻ വ്യക്തമാക്കി. ഭൂമി ഉടസ്ഥതയുമായി ബന്ധപ്പെട്ട രേഖകള്‍ ആർക്കും പരിശോധിക്കാമെന്നും നിയമപരമായ ഏത് വ്യവഹാരത്തിനും വാദിഹുദാ തയ്യാറാണെന്നും ഫാറൂഖ് ഉസ്മാൻ കൂട്ടിച്ചേർത്തു.
إرسال تعليق