Join News @ Iritty Whats App Group

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നിർണായക നീക്കവുമായി അന്വേഷണ സംഘം, പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ ഷിൻ്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈം​ഗിക ആരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതി നൽകിയിരുന്നില്ല. വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.

ആറുപരാതികളാണ് രാഹുലിനെതിരെ ലഭിച്ചിരിക്കുന്നത്. നിരവധി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇത്തരം കേസുകളിൽ ഇരയാക്കപ്പെട്ടവർ തന്നെ പരാതി നൽകുമ്പോഴാണ് കേസ് നിലനിൽക്കുക. പരാതിയുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ നൽകിയാൽ അന്വേഷണസംഘത്തിന് നിർണായകമാവും. ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കും. ഇവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ അന്വേഷണസംഘത്തിന് മുന്നോട്ട് പോകാനാവൂ എന്നാണ് വിലയിരുത്തൽ.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരിൽ പരിപാടി നടത്തുന്നത്. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ രാഹുൽ മാങ്കൂട്ടത്തിന് കോൺ​ഗ്രസിൽ പിന്തുണയേറി വരികയാണ്. കഴിഞ്ഞ ദിവസം മുതിർന്ന കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ പിന്തുണച്ച് രം​ഗത്തെത്തി. ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചുമാണ് എംഎം ഹസ്സൻ്റെ പ്രതികരണം. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പാർട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാൽ നേരിടും. നിയമസഭയിൽ വരണോയെന്നത് എംഎൽഎയുടെ തീരുമാനമാണ്. നിയമസഭയിൽ വരുന്നത് അവകാശമാണ്. ഷാഫി പറമ്പിലിനെ തടഞ്ഞാൽ കയ്യും കെട്ടി നോക്കിനിൽക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നാൽ എം മുകേഷ് എംഎൽഎയ്ക്കെതിരായ കേസ് അങ്ങിനെയല്ലെന്നും ഹസ്സൻ പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group