Join News @ Iritty Whats App Group

മകന് പുന‍ർജന്മം നൽകിയ അമ്മ, 36 വ‍ർഷം മുമ്പ് വൃക്ക പകുത്ത് നൽകി, 83-ാം വയസിലും ആരോഗ്യവതി; മാതൃകയായി തങ്കമ്മയും മോഹനനും


എറണാകുളം: അവയവദാനത്തെക്കുറിച്ചും തുടർന്നുളള ജീവിതത്തെക്കുറിച്ചുമൊക്കെ ആശങ്കയോടെ ഇപ്പോഴും നോക്കിക്കാണുന്നവർ നിരവധിയുണ്ട്. അവർക്ക് മുന്നിൽ വ്യത്യസ്ഥരാണ് കൂത്താട്ടുകുളത്തെ തങ്കമ്മയും മകൻ മോഹനനും. 36 വർഷങ്ങൾക്ക് മുമ്പാണ് ഈ അമ്മ മകന് സ്വന്തം വൃക്ക ദാനം ചെയ്തത്. അമ്മയുടെ വൃക്ക മാസങ്ങൾക്കകം മകന് ചേരാതെ വന്നെങ്കിലും, മറ്റൊരാളുടെ വൃക്കയുമായി മോഹനൻ ഇന്നും ചുറുചുറുക്കോടെ നടക്കുന്നു. വൃക്ക ദാനം ചെയ്തശേഷവും ആരോഗ്യവതിയായിതന്നെയാണ് ഈ അമ്മ ഇപ്പോഴും.

മുപ്പത്തിയാറ് വർഷങ്ങൾക്ക് മുമ്പുളള ആ ദിവസങ്ങളെക്കുറിച്ച് ഈ 83-ാം വയസ്സിലും തെളിച്ചമുളള ഓർമ്മകളുണ്ട് തങ്കമ്മയ്ക്ക്. അന്നാണ് തന്‍റെ 25കാരനായ മകൻ മോഹനന് സ്വന്തം വൃക്ക നൽകി ജീവിതത്തിലേക്ക് ഒന്നുകൂടി തങ്കമ്മ കൈപിടിച്ച് നടത്തിച്ചത്. അവയവദാനവും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമൊക്കെ അത്ര പരിചിതമല്ലാത്ത കാലത്താണ്, ആശങ്കകളൊന്നും കൂടാതെ മകന്‍റെ ജീവൻ രക്ഷിക്കാൻ അമ്മ മുന്നിട്ടിറങ്ങിയത്.

കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന മോഹനന് വളരെപെട്ടെന്നാണ് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചത്. ഏക പ്രതിവിധി വൃക്ക മാറ്റിവയ്കക്കൽ മാത്രമായിരുന്നു. അങ്ങിനെ, ഏറ്റവും അനുയോജ്യമായ സ്വന്തം അമ്മയിൽ നിന്ന് തന്നെ മോഹനൻ വൃക്ക സ്വീകരിച്ചു. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. എന്നാൽ മാസങ്ങൾക്കകം, അമ്മയുടെ വൃക്ക മോഹനന്‍റെ ശരീരത്തിനോട് ചേരുന്നില്ലെന്ന് മനസിലാക്കി. പിന്നെ, 1990 സെപ്തംബ‍ർ 18ന് ചെന്നെയിൽ വച്ച് നടന്ന ശസ്ത്രക്രിയ സമ്പൂർണ വിജയമായി.

തനിക്ക് പുതിയ ജന്മംതന്നവരെ മുപ്പത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും ചേർത്തുപിടിക്കുന്നുണ്ട് മോഹനൻ. ഒപ്പം അവയവ ദാനത്തിന്‍റെ പ്രാധാന്യവും ഓർമ്മപ്പെടുത്തുന്നു. അവയവം ദാനം ചെയ്താൽ ഒരു ആരോഗ്യപ്രശ്നവും ഉണ്ടാകില്ലന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകുന്നുണ്ട് തങ്കമ്മ. വൃക്ക മാറ്റി വെക്കുകയേ രക്ഷയൊള്ളു, അമ്മക്ക് സമ്മതമാണോ എന്ന് മകൻ ചോദിച്ചു. എനിക്ക് എന്ത് വന്നാലും മകന് ഒന്നും പറ്റരുതെന്നായിരുന്നു ചിന്തയെന്ന് അമ്മ പറഞ്ഞു. സംസ്ഥാനത്ത് അവയവദാനം കുറയുന്നുവെന്ന കണക്കുകൾക്കിടെയാണ് ഇത്തരം ചേർത്തുവയ്ക്കലുകളെ മാതൃകയാക്കേണ്ടത്

Post a Comment

Previous Post Next Post
Join Our Whats App Group