Join News @ Iritty Whats App Group

വിമാനം ലാൻഡ് ചെയ്തെന്ന് പറഞ്ഞു, അച്ഛനെ കൂട്ടിക്കൊണ്ടുവരാൻ മകൻ എയർപോർട്ടിലെത്തി, കാണാതായതോടെ തിരക്കി, പിന്നെ അറിഞ്ഞത് മരണവാർത്ത

റിയാദ്: നാട്ടില്‍ പോയി തിരികെ യുഎഇയില്‍ എത്തിയതിന് പിന്നാലെ മലയാളി മരിച്ചു. രണ്ട് പതിറ്റാണ്ടായി ഷാര്‍ജയില്‍ വ്യവസായിയായ ഇരിട്ടി സ്വദേശി ഇ പി ബാലകൃഷ്ണൺ (68) ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട് ആൺമക്കളും ഷാര്‍ജയിലുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചു.


ഷാര്‍ജയില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ബാലകൃഷ്ണൻ മരണപ്പെട്ടതെന്ന് ഇദ്ദേഹത്തിന്‍റെ മകൻ ജിജേഷിനെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ദിവസമായി കേരളത്തിലുണ്ടായിരുന്ന ബാലകൃഷ്ണൻ തിരികെ യുഎഇയിലേക്ക് മടങ്ങുകയായിരുന്നു. വിമാനം ശനിയാഴ്ച രാത്രി 9.50 ഓടെ ഷാര്‍ജയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ അച്ഛന്‍ നാട്ടിലുള്ള മകൻ ജിജേഷിനെയും ഷാര്‍ജയിലുള്ള മകനെയും ഭാര്യയും വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ ഷാര്‍ജയിലുള്ള മകന്‍ സനീഷ് ബാലകൃഷ്ണനെ വിളിക്കാനായി എയര്‍പോര്‍ട്ടിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ അച്ഛനെ കാത്ത് എയര്‍പോര്‍ട്ടിന് പുറത്ത് നിന്നെങ്കിലും ഇദ്ദേഹം വരാന്‍ ഏറെ സമയം വൈകിയതോടെ സനീഷ് അന്വേഷിച്ചപ്പോഴാണ് ബാലകൃഷ്ണന്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ കുഴഞ്ഞുവീണതായും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയതായും അറിയുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.


ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് പിതാവിന് ഏതെങ്കിലും തരത്തില്‍ ദേഹാസ്വാസ്ഥ്യമോ ബുദ്ധിമുട്ടോ ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് ജിജേഷ് പറഞ്ഞു. ലാന്‍ഡ് ചെയ്തതായി വിളിച്ച് പറയുമ്പോഴും ആരോഗ്യ പ്രശ്നമുള്ളതായി പറഞ്ഞിരുന്നില്ല. 15 വര്‍ഷം മുമ്പ് ബാലകൃഷ്ണൻ ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. ഷാര്‍ജയില്‍ ഒരു കൺസള്‍ട്ടൻസിയും പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയും നടത്തുന്ന ബാലകൃഷ്ണൻ ആരോഗ്യവാനായിരുന്നു. ഇദ്ദേഹം ഇടക്കിടെ ഷാര്‍ജയില്‍ നിന്ന് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാറുമുണ്ടായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group