കണ്ണൂർ: ജില്ല കേന്ദ്രീകരിച്ച് മട്ടന്നൂർ വിമാനത്താവളം വഴി വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഹരിസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ജിസിൻ, ശ്രീലാല്‍, അർഷാദ് എന്നിവരെയാണ് ചക്കരക്കല്‍ പോലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവമുണ്ടായത്. ചക്കരക്കല്‍ കണയന്നൂർ സ്വദേശി മിഥിലാജിൻ്റെ വീട്ടിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച അച്ചാർ ബോട്ടിലും ചിപ്‌സും അടങ്ങുന്ന പാഴ്സല്‍ എത്തിച്ചത്. ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന മിഥിലാജിനെയാണ് ഇവർ ലക്ഷ്യമിട്ടത്. അച്ചാർ കുപ്പിയില്‍ 2.6 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്ലാസ്റ്റിക് കവറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു.
അയല്‍വാസിയായ ജിസിനാണ് മിഥിലാജിൻ്റെ വീട്ടിലേക്ക് ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നതിനായി സാധനങ്ങള്‍ എത്തിച്ചത്. പാഴ്സല്‍ ശ്രീലാല്‍ തന്നതാണെന്നും ഗള്‍ഫിലുള്ള വഹീന് നല്‍കണമെന്നും ജിസിൻ പറഞ്ഞു. വഹീൻ ഇക്കാര്യം സൂചിപ്പിച്ച് മിഥിലാജിന് സന്ദേശം അയച്ചിരുന്നു. സംഭവസമയത്ത് മിഥിലാജ് തൻ്റെ ഭാര്യവീട്ടിലായിരുന്നില്ല.
ഇയാളുടെ ഭാര്യയുടെ പിതാവ് അമീറിന് സംശയം തോന്നി പാഴ്സല്‍ തുറന്നു പരിശോധിച്ചപ്പോഴാണ് അച്ചാർ കുപ്പിയില്‍ കവറുകള്‍ കണ്ടത്. തുടർന്ന് അദ്ദേഹം ചക്കരക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് കവറില്‍ മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പാഴ്സലില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് മിഥിലാജിൻ്റെ ഗള്‍ഫ് യാത്ര മുടങ്ങിയിട്ടുണ്ട്.
إرسال تعليق