മലപ്പുറം: ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. വയനാട്ടിൽ പോയ അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തൻ്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തൻ്റെ മകൾക്ക് മാത്രം അപകടം സംഭവിച്ചുവെന്നും ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജെസീല ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ടെൻ്റ് തകർന്നു വീണ് മലപ്പുറം സ്വദേശിനിയായ നിഷ്മ മരിക്കുന്നത്.
അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല. അവർ ആരൊക്കെയാണെന്ന് അറിയില്ല. സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാൻ കൊടുക്കാൻ പാടില്ലല്ലോ. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോൾ റേഞ്ച് കിട്ടിയിരുന്നില്ല. വീഡിയോ കോളിൽ സംസാരിച്ചിരുന്നു. എത്ര പേരാണ് കൂടെയെന്ന് പറഞ്ഞില്ല. അവർ ആരൊക്കെയാണെന്നും അറിയില്ല. കൂടെയുള്ള ആർക്കും ഒന്നും സംഭവിച്ചിട്ടുമില്ല. മകൾക്ക് മാത്രമായി അപകടം സംഭവിച്ചത് എന്താണെന്ന് അറിയണം. അന്വേഷണം കാര്യക്ഷമമായി നടക്കണം. രാത്രി എന്താണ് സംഭവിച്ചതെന്ന് പ്രത്യേക അന്വേഷണം നടത്തണം. എന്താണ് സംഭവിച്ചതെന്നും കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
إرسال تعليق