ന്യൂഡല്‍ഹി : തെലങ്കാന: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ 27കാരന്‍ ഗമ്പ പ്രവീൺ ആണ് യുഎസിലെ വിസ്കോന്‍സിനിലെ മില്‍വാകീയില്‍ വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമത്തിനിടെ അജ്ഞാതരുടെ വെടിയേറ്റതാണെന്നാണ് സംശയിക്കുന്നത്.
രംഗറെഡ്ഡി ഡിസ്ട്രിക്ടിലെ കേഷാംപേട്ട് മണ്ഡൽ സ്വദേശിയാണ് പ്രവീൺ. വിസ്കോന്‍സിന്‍ യൂണിവേഴ്സിറ്റിയിൽ എംഎസ് ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയാണ് പ്രവീൺ. പഠനം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കുമ്പോഴാണ് മരണം. അവിടെ ലോക്കല്‍ സ്റ്റോറില്‍ പാര്‍ട് ടൈം ആയി ജോലി ചെയ്യുകയായിരുന്നു പ്രവീണെന്ന് ഇദ്ദേഹത്തിന്റെ സഹോദരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പുലര്‍ച്ചെ 2.55ന് തനിക്ക് മകന്റെ നമ്പരില്‍ നിന്ന് വാട്സാപ്പില്‍ കോൾ ലഭിച്ചെന്നും എന്നാല്‍ കോളെടുക്കും മുമ്പ് കട്ട് ആയതിനാല്‍ തിരികെ വിളിക്കാന്‍ മകന് വാട്സാപ്പ് വോയിസ് സന്ദേശം അയച്ചെന്നും പിതാവ് ഗമ്പ രാഘവുലു പറഞ്ഞു. എന്നാല്‍ മറുപടി ലഭിച്ചില്ല. തിരിച്ച് വിളിച്ചപ്പോൾ വേറെ ആരോ ഫോൺ എടുത്തിട്ട് മകന്റെ ഫോൺ കിട്ടിയെന്നും ജനന തീയതി പറയാനും ആവശ്യപ്പെട്ടു. സംശയം തോന്നിയ പിതാവ് ഫോൺ കട്ട് ചെയ്തിട്ട് പ്രവീണിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. പ്രവീൺ ജോലി ചെയ്തിരുന്ന സ്റ്റോറിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് പ്രവീൺ കൊല്ലപ്പെട്ടെന്ന് സുഹൃത്തുക്കളാണ് പറഞ്ഞതെന്ന് രാഘവുലു കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.
Post a Comment