Join News @ Iritty Whats App Group

തിരുവല്ലയിലെ കുടുംബം കുടകിലെ ഹോം സ്‌റ്റേയില്‍ ആത്മഹത്യ ചെയ്തു ; ഭര്‍ത്താവ് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുന്നു, ഭാര്യ അസിസ്റ്റന്റ് പ്രെഫസര്‍; സാമ്പത്തിക ബാദ്ധ്യതയെന്ന് ആത്മഹത്യാകുറിപ്പ്


കുടക്/തിരുവല്ല: കര്‍ണാടകത്തിലെ കുടകിലെ ഹോം സ്‌റ്റേയില്‍ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കി. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ സ്വദേശിനി ജിബി ഏബ്രഹാം(38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയുടെ രണ്ടാം ഭര്‍ത്താവ് കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍(43) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച രാവിലെ 11 ആയിട്ടും ഇവരെ പുറത്തു കാണാതെ വന്നതിനെ തുടര്‍ന്നു ജീവനക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

മകളെ കൊലപ്പെടുത്തിയതിനുശേഷം ഇരുവരും ജീവനൊടുക്കിയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യത കാരണം കടുംകൈ ചെയ്യുന്നുവെന്നുള്ള കുറിപ്പും പോലീസ് മുറിയില്‍നിന്ന് കണ്ടെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണു മൂന്നംഗ കുടുംബം കോട്ടേജില്‍ എത്തിയതെന്ന് മാനേജര്‍ ആനന്ദ് പറഞ്ഞു.

മുറിയിലെത്തി അല്‍പ്പം വിശ്രമിച്ച ശേഷം ഇവര്‍ റിസോര്‍ട്ടും പരിസരവും കണ്ടു. പുറത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിയെത്തി. അത്താഴം കഴിച്ച് റിസോര്‍ട്ട് ജീവനക്കാരുമായി കുശലം പറഞ്ഞാണു കോട്ടേജിലേക്ക് പോയത്. ശനിയാഴ്ച രാവിലെ 10 നു തന്നെ ചെക്കൗട്ട് ചെയ്യുമെന്നും അവര്‍ പറഞ്ഞിരുന്നു. 11 കഴിഞ്ഞിട്ടും കുടുംബത്തെ കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ കോട്ടേജിന്റെ വാതിലില്‍ മുട്ടി വിളിച്ചു. തുറക്കാതെ വന്നതിനെ തുടര്‍ന്നു ജനാല വഴി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

കഴിഞ്ഞ മേയ് മാസത്തിലാണ് വിനോദും ജിബിയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിനോദിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയും മകളും കാനഡയിലാണുള്ളത്. തിരുവല്ലയില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുകയാണ് അദ്ദേഹം. കാനഡ, യു.കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളെ കണ്‍സള്‍ട്ടന്‍സി റിക്രൂട്ട് ചെയ്യുകയുണ്ടായിരുന്നു.

തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ അസിസ്റ്റന്‍ പ്രഫസറായ ജിബി കാനഡയിലേക്ക് പോകാന്‍ വിസ എടുക്കുന്നതിന് വേണ്ടി മൂന്നു വര്‍ഷം മുന്‍പാണ് വിനോദിനെ സമീപിച്ചത്. വിസ ലഭിക്കാതെ വന്നപ്പോള്‍ അയര്‍ലന്‍ഡിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. മറ്റൊരു മതത്തില്‍പ്പെട്ട വിനോദിനെ വിവാഹം കഴിക്കുന്നതില്‍ ജിബിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. വിവാഹശേഷം ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളെയും കൂട്ടി തിരുവല്ലയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. അതിനിടെ വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബിയും പാര്‍ട്ണറായി.

ജിബിയുടെ മാതാപിതാക്കള്‍ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ജിബി ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ അവിടെയാണ്. എം.ടെക് പാസായ ജിബി മാര്‍ത്തോമ്മ കോളജില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സായ എം.എസ്‌സി ബയോടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രഫസറായി എട്ടു വര്‍ഷമായി ജോലി ചെയ്തു വരികയാണ്. ഒരാഴ്ച മുന്‍പ് ഡല്‍ഹിയിലേക്കെന്ന് പറഞ്ഞ് അവധിയെടുത്ത് പോയതാണ്. പിന്നീട് സഹപ്രവര്‍ത്തകര്‍ അറിയുന്നത് മരണ വാര്‍ത്തയാണ്.

ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങിയിട്ടും വിസ നല്‍കാന്‍ കഴിയാതെ വന്നതാണു വിനോദിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമെന്ന് പറയുന്നു. വിസ ഇടനിലക്കാര്‍ ഇവരെ ചതിച്ചതാണെന്നാണു സുഹൃത്തുക്കള്‍ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group