പേരട്ട : പേരട്ടയിലും ടൗണിലും പരിസരങ്ങളും സാമൂഹ്യ ദ്രോഹികളുടെ എണ്ണം വിർധിക്കുന്നതായി പരാതി. പേരട്ട ബസ് സ്റ്റാന്റിൽ ഡ്രൈവർമാർ നട്ട് പരിപാലിച്ചുപോന്ന ചെടികൾ മോഷണം പോകുന്നതും നശിപ്പിക്കുന്നതും പതിവാകുന്നു. കഴിഞ്ഞ ദിവസവും രാത്രിയിൽ സാമൂഹ്യവിരുദ്ധർ ചെടികൾ നശിപ്പിക്കുകയും പൂച്ചട്ടികൾ മോഷ്ടിക്കുകയും ചെയ്തു.
4000 രൂപ മുടക്കി നട്ട് പരിപാലിച്ച ചെടികളാണ് പല ദിവസങ്ങളിലായി മോഷ്ടിച്ച് കൊണ്ടുപോവുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം രൂപ മുടക്കി ചെടികൾ നനക്കുന്നതിനായി വാങ്ങിയ പൈപ്പും മോഷ്ടാക്കൾ കൊണ്ടുപോയി.
കേരള കർണ്ണാടക അതിർത്തിയിലെ ചെറു പട്ടണമായ പേരട്ട ഉളിക്കൽ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. ഉളിക്കൽ പഞ്ചായത്തിന്റെ ഒരറ്റത്ത് പായം പഞ്ചായത്തിലെ കൂട്ടുപുഴയോട് ചേർന്ന് കിടക്കുന്ന മേഖലയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെ വർദ്ധിക്കുന്നതായും പരാതിയുണ്ട്. കൂട്ടുപുഴയിൽ ഇരിട്ടി പോലീസിസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഉളിക്കൽ പോലീസ് സ്റ്റേഷന് കീഴിൽ കിടക്കുന്ന പേരട്ടയിൽ പോലീസിന്റെ സാന്നിധ്യം ഇല്ല. ഇതാണ് രാത്രികാലങ്ങളിൽ ഇവരുടെ ശല്ല്യം അധികരിക്കുന്നതിന് കാരണമെന്ന് വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി പറഞ്ഞു. പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാൽ പോലും 8 കിലോമീറ്റർ ദൂരത്തുനിന്നും പോലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരിക്കും. അഞ്ചു മാസങ്ങൾക്ക് മുൻപ് പേരട്ടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളിത്തോക്ക് ചൂണ്ടി ജോലിക്കാരിയെ ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടന്നിരുന്നു. പേരട്ടയിൽ സ്ഥിരം പോലീസ് സംവിധാനം വേണമെന്നത് ജനങ്ങളുടെ നീണ്ടനാളത്തെ ആവശ്യമാണ്. ഇത് പരിഗണിക്കാത്തതിലും ചെടികൾ നശിപ്പിച്ചതിനുമെതിരെ വാർഡ് മെമ്പർ ബിജു വെങ്ങലപള്ളിയുടെ നേതൃത്വത്തിൽ ഡ്രൈവർമാരും പൊതുപ്രവർത്തകരും പേരട്ട ടൗണിൽ പ്രതിക്ഷേധിച്ചു.
إرسال تعليق