Join News @ Iritty Whats App Group

ബിജെപി നേതാവിന്റെ മകൾക്ക് വരൻ മുസ്ലിം ; പ്രതിഷേധക്കാരോട് കാലം മാറിയെന്ന് മകളെ പിന്തുണച്ച അച്ഛൻ


ബിജെപി നേതാവിന്റെ മകൾക്ക് വരൻ മുസ്ലിം യ; പ്രതിഷേധക്കാരോട് കാലം മാറിയെന്ന് മകളെ പിന്തുണച്ച അച്ഛൻബിജെപി നേതാവിൻ്റെ മകൾക്ക് വരാനായെത്തുന്നത് മുസ്ലിം യുവാവ്. ഉത്തരാഖണ്ഡിലെ പൗരി പ്രദേശത്തു നിന്നുമുള്ള ബിജെപി നേതാവും മുൻ എംഎൽഎയുമായ യശ്പാൽ ബേനത്തിൻ്റെ മകളുടെ വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വിവാഹക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബിജെപി പ്രവർത്തകരിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിടുകയാണ് യശ്പാൽ. ബിജെപി പ്രവർത്തകർക്കൊപ്പം എതിർചേരിയിലുള്ളവരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നവർ യശ്പാലിനെയും ബിജെപിയെയും ഇരട്ടത്താപ്പിന്റെ പേരിൽ വിമർശിക്കുമ്പോൾ, ബിജെപി പ്രവർത്തകർ എതിർപ്പുന്നയിക്കുന്നത് വിവാഹത്തെ അടുത്തിടെ പ്രദർശനത്തിനെത്തിയ ‘ദി കേരള സ്റ്റോറി’ എന്ന വിവാദ സിനിമയുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ്.

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ദി കേരള സ്റ്റോറി പോലുള്ള സിനിമകൾക്ക് നികുതി ഒഴിവാക്കിക്കൊണ്ട് പിന്തുണയറിയിക്കുമ്പോൾ, ഇവിടെ ഒരു ബിജെപി നേതാവിൻ്റെ മകൾ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നു. ഇത് ബിജെപിയുടെ ഇരട്ടത്താപ്പാണ്.’ ഫേസ്ബുക്കിലെ ഒരു പ്രതികരണം ഇങ്ങനെ. ഹിന്ദു-മുസ്ലിം വിവാഹങ്ങളെ ലവ് ജിഹാദ് എന്ന പേരിൽ മുദ്രകുത്തിയാണ് ബിജെപി നേതാക്കൾ പരാമർശിക്കാറുള്ളത്.

യശ്പാലിൻ്റെ മകൾ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് പൗരി ക്ഷേത്ര കമ്മറ്റിയുടെ പ്രതികരണം. ‘ഹിന്ദു കുടുംബങ്ങളിലെ പെൺകുട്ടികളെ ഇതരമതസ്ഥരായ യുവാക്കൾ വിവാഹം കഴിക്കുന്നത് പ്രൊപ്പഗാൻഡയുടെ ഭാഗമാണ്. ഇന്ത്യയിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ട്. എന്നിട്ടും ബിജെപിയുടെ സ്വന്തം നേതാക്കൾ തന്നെ തങ്ങളുടെ പെൺമക്കളെ മുസ്ലിം യുവാക്കൾക്ക് വിവാഹം കഴിച്ചുകൊടുക്കുകയാണ്.’ കമ്മറ്റിയംഗങ്ങളിലൊരാൾ പറഞ്ഞു. ഹിന്ദുക്കളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പാർട്ടിയാണ് ബിജെപിയെന്നും, ഇത്തരം നേതാക്കളെ പാർട്ടി പുറന്തള്ളണമെന്നും കമ്മറ്റിയംഗങ്ങൾ ആവശ്യപ്പെടുന്നു.

അതേസമയം, ഹിന്ദുത്വ പാർട്ടികളിൽ നിന്നും വലിയ വിമർശനമാണ് യശ്പാലും കുടുംബവും നേരിടുന്നത്. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് യശ്പാലിൻ്റെ കോലവും കത്തിച്ചിരുന്നു. ‘പരമ്പരാഗതമായ ആചാരങ്ങൾ ഇപ്പോഴും പിന്തുടരുന്നവരാണ് ഞങ്ങൾ. അതിനർത്ഥം, സംസ്‌കാരത്തിനെതിരായ യാതൊന്നും ഞങ്ങൾ സ്വീകരിക്കില്ല എന്നുതന്നെയാണ്. ഇത്തരം വിവാഹങ്ങൾ അംഗീകരിക്കാനാകില്ല.’ ബിജെപി പ്രവർത്തകനും ഗോസേവ ആയോഗിലെ അംഗവുമായ ധരംവീർ ഗുസൈൻ പറഞ്ഞതായി ടെലഗ്രാഫ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. വിവാഹത്തെ പൂർണമായി എതിർക്കുന്നതായി വിശ്വഹിന്ദു പരിഷത്ത്, ഭൈരവ സേന, ബജ്രംഗ്ദൾ എന്നിവരും അറിയിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങളും ഭീഷണികളും ഉയരുമ്പോഴും, അവയെ പാടേ തള്ളിക്കളയുകയാണ് യശ്പാൽ ബേനം. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്നും, ഇത്തരം കാര്യങ്ങളിൽ മതം കാണേണ്ടതില്ലെന്നും യശ്പാൽ പറയുന്നു. ‘ഇക്കാര്യത്തെ മതത്തിൻ്റെ കണ്ണിലൂടെ കാണുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. രണ്ട് കുടുംബങ്ങൾക്ക് വളരെ പ്രധാനപ്പെട്ടൊരു ദിവസമാണിത്. രണ്ട് യുവാക്കളുടെ ജീവിതമാണ്. അതിൽ മതം എനിക്ക് പ്രധാനമല്ല. എങ്കിലും, ഹിന്ദുമതാചാരപ്രകാരമാണ് വിവാഹം നടക്കുക.’ യശ്പാൽ പറയുന്നു.

ലഖ്‌നൗ സർവകലാശാലയിൽ പഠിക്കേ സൗഹൃദത്തിലായ മുസ്ലിം യുവാവുമായാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നതെന്ന് യശ്പാലുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. പൗരിയിലെ റിസോർട്ടിൽ വച്ച് മേയ് 28നാണ് വിവാഹം നടക്കുക. പൗരി മുനിസിപ്പൽ കോർപ്പറേഷന്റെ ചെയർമാൻ കൂടിയായ യശ്പാൽ, നേരത്തേ കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നു. ഇരുപാർട്ടികളിലെയും നേതാക്കളെ വിവാഹത്തിനു ക്ഷണിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group