Join News @ Iritty Whats App Group

കർണാടകം ആർക്കൊപ്പം? വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ


ബെംഗളൂരു: കർണാടകയുടെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഭൂരിപക്ഷം എക്സിറ്റ് പോളുകളിലും മുൻതൂക്കം ലഭിച്ച കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ബിജെപിയും ഉറ്റുനോക്കുന്നു. ആകെ 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്‍റെ വിധിയെഴുതിയത്.

28 ലോകസഭാ സീറ്റുകൾ ഉള്ള കർണാടകം ബിജെപിക്ക് കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാൽ കർണാടകം തൂത്തുവാരുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. കോൺഗ്രസ് ഉയർത്തിയ അഴിമതി ആരോപണങ്ങൾ മധ്യ കർണടകയിൽ ഫലം കണ്ടിട്ടുണ്ട് എന്ന് നേതൃത്വം കരുതുന്നതുന്നു.
ഓൾഡ് മൈസൂർ മേഖലയിൽ പെട്ട ചിക്കബല്ലാപൂരയിലും രാമനഗരയിലും ഒക്കെ 85 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതും കാറ്റ് അനുകൂലമായതിന്റെ സൂചനയായാണ് കോൺഗ്രസ് വിലയിരുത്തൽ.

40 ശതമാനം കമ്മീഷൻ ആരോപണ കാർഡ് മിഡിൽ ക്ലാസ് വോട്ടർമാർക്കിടയിൽ ഒരു പരിധി വരെ ഏറ്റിട്ടുണ്ട്. 90 ഓളം മണ്ഡലങ്ങളുടെ ഫലത്തെ സ്വാധീനിക്കുന്ന നഗരപ്രദേശങ്ങളിലെ മധ്യവർഗ്ഗ വോട്ടർമാർ ആർക്കൊപ്പം നിന്നു എന്നത് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. ന്യൂനപക്ഷം, ഒബിസി, എസ് സി, എസ് ടി എന്നീ വിഭാഗങ്ങളുടെ വോട്ടുകൾ കൂടുതലും കോൺഗ്രസിന് അനുകൂലമാണെന്നാണ് സർവ്വേഫലങ്ങൾ.

എസ് സി 19.5%
എസ് ടി 5%
മുസ്ലിം 16%
പിന്നാക്ക വിഭാഗം 20%
ഒബിസി യിലെ പ്രബല വിഭാഗം കുറുബ 7%
ബ്രാഹ്മണർ 3%
ക്രൈസ്തവർ 3%
ജൈന-ബുദ്ധ മതസ്ഥർ 2%
മറ്റുള്ളവർ 4 %

എസ്.സി, എസ്.ടി, മുസ്ലീം ഒബിസി യിലെ പ്രബല വിഭാഗം കുറുബ എന്നിവർ ചേരുമ്പോഴുള്ള 47.5% വോട്ടുകളായിരിക്കും വിധിയെഴുത്തിൽ നിർണായകമാകുകയെന്ന വിലയിരുത്തലും ഉണ്ട്.

സമുദായ വോട്ട് നിർണായകം

കർണാകത്തിലെ ജനസംഖ്യയുടെ 14 ശതമാനം വരുന്ന ലിംഗായത്ത് വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. 1989 വരെ കോൺഗ്രസിനൊപ്പം അടിയുറച്ചുനിന്ന ലിംഗായത്ത് വോട്ടുകളാണ് അതിനുശേഷം ബിജെപിയുടെ വോട്ടുബാങ്കായി മാറിയത്. കർണാടകത്തിൽ മുഖ്യമന്ത്രിമാരായിട്ടുള്ള ബി എസ് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ എന്നിവരും ലിംഗായത്ത് സമുദായത്തിൽനിന്നുള്ളവരാണ്. ബെലഗാവി, ഹുബ്ബള്ളി ധാർവാഡ്,
ഹാവേറി എന്നീ മേഖലകളിലാണ് ലിംഗായത്ത് സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ളത്.

ജനസംഖ്യയുടെ 13% വരുന്ന വൊക്കലിഗയാണ് കർണാടകത്തിന്‍റെ വിധിയെഴുത്തിൽ നിർണായക സ്വാധീനമുള്ള മറ്റൊരു സമുദായം. പരമ്പരാഗതമായി വൊക്കലിഗ സമുദായം കോൺഗ്രസിനും ജനതാദൾ എസിനുമൊപ്പം അടിയുറച്ചുനിൽക്കുന്നവരാണ്. വൊക്കലിഗ സമുദായത്തിൽനിന്നുള്ള എച്ച് ഡി ദേവഗൗഡ, എച്ച് ഡി കുമാരസ്വാമി, സദാനന്ദ ഗൗഡ എന്നിവർ കർണാടകത്തിന്‍റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറും വൊക്കലിഗ സമുദായത്തിൽനിന്നുള്ളയാളാണ്. ഓള്‍ഡ് മൈസൂരു, മാണ്ഡ്യ, ഹാസൻ, മൈസൂരു, തുമുകുരു, ചാമരാജ് നഗർ എന്നിവയാണ് വൊക്കലിഗ സമുദായത്തിന്‍റെ സ്വാധീനകേന്ദ്രങ്ങൾ.

അധികാരത്തിൽ എത്തിയാൽ സിദ്ധരാമയ്യയും സി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനം അധികാര കാലയളവിൽ പങ്കെടുക്കുന്നതിനെ കുറിച്ചും ധാരണയായിട്ടുണ്ട് എന്നാണ് സൂചന. അതേസമയം കേവലഭൂരിപക്ഷം മാത്രം ലഭിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ അത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ആശങ്കകൾക്ക് വഴിക്കും.

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കർണാടകത്തിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം ഭൂരിഭാഗം ഏജൻസികളും പ്രവചിച്ചിട്ടുണ്ട്. എന്നാൽ തൊട്ടുപിന്നിലായി ബിജെപിയുമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group