Join News @ Iritty Whats App Group

മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി; ഇളയ മക്കളെ കൊന്നശേഷം; കണ്ണൂർ കൂട്ടമരണത്തിൽ ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്





കണ്ണൂർ : മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് കണ്ണൂര്‍ ചെറുപുഴ നിവാസികൾ. പാടിയോട്ട് ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.

മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് മക്കൾക്ക് ഭക്ഷണത്തിൽ കലർത്തി ഉറക്കുഗുളിക നൽകി. മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടി തൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിലുള്ളത്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.

ചെറുപുഴ പാടിയോട്ടുചാലിൽ ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ചുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു നാടിനെ നടുക്കിയ കൂട്ടമരണം. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്ക കാരണം. പ്രശ്നം പരിഹരിക്കാൻ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

വിവാഹിതരായത് ഒരാഴ്ച മുൻപ്

മരിച്ച മൂന്നുകുട്ടികളും ശ്രീജയുടെ ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യവിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. ആദ്യഭര്‍ത്താവ് സുനിലും ശ്രീജയും തമ്മില്‍ യാതൊരുപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദ്യഭര്‍ത്താവുമായി നല്ല ബന്ധത്തിലായിരിക്കെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലായതെന്നും തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ശ്രീജ ഷാജിയെ വിവാഹംകഴിച്ചതോടെ സുനില്‍ പൊലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാംഭര്‍ത്താവും കുട്ടികളെ കൊന്നുകളഞ്ഞേക്കുമെന്നാണ് ഇദ്ദേഹം പരാതിപ്പെട്ടിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ശ്രീജയുടെ രണ്ടാംവിവാഹത്തെക്കുറിച്ച് തങ്ങളറിഞ്ഞില്ലെന്നായിരുന്നു ശ്രീജയുടെ സഹോദരിയുടെയും പ്രതികരണം. ശ്രീജയുടെ ആദ്യഭര്‍ത്താവ് സുനില്‍ നല്ല സ്വഭാവക്കാരനാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇവിടെ പുതിയ വീട് പണികഴിപ്പിച്ചതിന് ശേഷമാണ് ശ്രീജയും ഷാജിയും ബന്ധം തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച വാട്‌സാപ്പില്‍ ഫോട്ടോ കണ്ടതോടെയാണ് ഇവരുടെ കല്യാണം കഴിഞ്ഞകാര്യം അറിഞ്ഞതെന്നും ശ്രീജയുടെ സഹോദരി പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group