Join News @ Iritty Whats App Group

സ്ത്രീകളുടെ സ്വകാര്യതയെ മാനിക്കാതെ നിരീക്ഷിക്കുന്നു; എഐ ക്യാമറയിലെ നിയമപ്രശ്‌നങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തല്‍. ക്യാമറകള്‍ സ്ഥാപിച്ച് യാത്രക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

എ ഐ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളെ തെളിവായി ഹാജരാക്കുന്നതില്‍ നിയമപ്രശ്‌നങ്ങളുണ്ടാകില്ല. എന്നാല്‍ യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിലയിരുത്തല്‍. സ്വകാര്യ വാഹനത്തിന്റെ ഉള്‍ഭാഗം സ്വകാര്യ ഇടമായതിനാല്‍ വാഹനങ്ങളിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി വേണം ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നതാണ് വാദം.

സ്വകാര്യ വാഹനങ്ങളിലെ ദമ്പതികളുടെ സ്‌നേഹ പ്രകടനം അവര്‍ അറിയാതെ പകര്‍ത്തുന്നത് ഇന്ത്യയിലെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമാണ്. കേരള പൊലീസ് ആക്ട് വകുപ്പ് 119 (ബി) പ്രകാരം സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറകളിലൂടെയും നിരീക്ഷിക്കുന്നതും അവരുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്നത് കുറ്റകരമാണ്. മൂന്ന് വര്‍ഷം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.

ഐ ടി നിയമം വകുപ്പ് 67 പ്രകാരം ഒരു വ്യക്തിയുടെ സ്വകാര്യ ഇടത്തിലുള്ള ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്നത് ശേഖരിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും കുറ്റകൃത്യമാണ്. ഗൗരവം അനുസരിച്ചു 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

സംസ്ഥാനത്ത് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകളെ യഥാര്‍ഥ നിര്‍മിത ബുദ്ധി ക്യാമറകള്‍ എന്നു പറയണമെന്നുണ്ടെങ്കില്‍ പൊതുനിരത്തുകളില്‍ സംഭവിക്കുന്ന നിയമലംഘനങ്ങളെ വേറിട്ടു തിരിച്ചറിയാനുള്ള ശേഷി ഉണ്ടായിരിക്കണം. നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താനുള്ള ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് അതിനെ എ ഐ ക്യാമറയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ഐ ടി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group