Join News @ Iritty Whats App Group

'അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ', മൻകി ബാത്തിനെ പരിഹസിച്ച് കോൺ​ഗ്രസ്; അഭിനന്ദനവുമായി പ്രതിരോധമന്ത്രി


ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺ​ഗ്രസ്. മൻകി ബാത്ത് കൊട്ടിഘോഷിക്കുമ്പോഴും ചൈന, അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. എന്നാൽ മൻ കി ബാത്തിനെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് രം​ഗത്തെത്തി. വിശാലഹൃദയമുള്ളവർക്കേ ജനങ്ങളുമായി ഇങ്ങനെ സംവദിക്കാൻ കഴിയൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം പതിപ്പാണ് ഇന്ന് പുറത്തുവന്നത്. പ്രധാനമന്ത്രിയായതിന് പിന്നാലെ 2014 ഒക്ടോബര്‍ മൂന്നിനാണ് നരേന്ദ്രമോദി മന്‍ കി ബാത്ത് ആരംഭിച്ചത്. നൂറാമത്തെ എപ്പിസോഡിൽ, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ ചിലരെ പ്രധാനമന്ത്രി വീണ്ടും അവതരിപ്പിച്ചു. രാജ്യത്തുടനീളം നൂറാം പതിപ്പിന്‍റെ പ്രക്ഷേപണം കാണാന്‍ സൗകര്യങ്ങളൊരുക്കിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം സാമൂഹിക വിഷയങ്ങളെ കുറിച്ച് സംസാരിച്ച് ജനങ്ങളോട് പ്രധാനമന്തിക്ക് കൂടുതല്‍ അടുക്കാന്‍ മന്‍ കി ബാത്ത് സഹായമാകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. 

മൻ കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് നൂറാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രനമോദി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണന്നും പ്രധാനമന്ത്രി വിശദീകരിച്ചു. മൻ കി ബാത്ത് തനിക്ക് വ്രതവും തീർത്ഥയാത്രയുമാണെന്നാണ് മോദി പറഞ്ഞത്. രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ദില്ലിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് താൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group