Join News @ Iritty Whats App Group

സ്ത്രീയായിട്ടും രാജ്യത്തെ വനിതാ അത്ലറ്റുകളുടെ വേദന മനസ്സിലാകുന്നില്ല ; പി.ടി. ഉഷയ്ക്ക് വിമര്‍ശനം ; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകരും

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനെതിരേ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ധ്യക്ഷ പി ടി ഉഷക്കെതിരെ പ്രതിഷേധ ശബ്ദം ഉയരുന്നു. ബംജ്‌രംഗ് പൂനിയയ്ക്ക് പിന്നാലെ സാക്ഷി മല്ലിക്കും രാഷ്ട്രീയക്കാരും സിനിമാതാരങ്ങളുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ വനിതാ അത്‌ലറ്റുകളുടെ വേദന ഇന്ത്യയിലെ ഇതിഹാസ അത്‌ലറ്റിന് മനസ്സിലാക്കാന്‍ കഴിയുന്നില്ലേ എന്നാണ് ചോദ്യം.

'പിടി ഉഷയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് സാക്ഷി മാലിക് പ്രതികരിച്ചു. ഒരു വനിതാ അത്ലറ്റ് ആയിരുന്ന പി.ടി. ഉഷ മറ്റ് വനിതാ അത്ലറ്റുകളെ ശ്രദ്ധിക്കുന്നില്ലെന്നും ഇവിടെ എവിടെയാണ് അച്ചടക്കമില്ലായ്മ ഉണ്ടായതെന്ന് അവര്‍ പറയണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാക്ഷി മല്ലിക് പറഞ്ഞു. ഞങ്ങള്‍ ഇവിടെ സമാധാനമായിട്ടാണ് സമരം നടത്തുന്നതെന്നും മുമ്പ് സ്വന്തം അക്കാദമിയെക്കുറിഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉഷ കരഞ്ഞിട്ടില്ലേ എന്നും സാക്ഷി മല്ലിക് തിരിച്ചടിച്ചു.

ആവര്‍ത്തിച്ച് പറഞ്ഞിട്ടും അറിയിച്ചിട്ടും പൊലീസിലേക്ക് കൈമാറാനോ നടപടിയെടുക്കാനോ ഒളിമ്പിക് അസോസിയേഷന്‍ തയ്യാറായില്ല. ലൈംഗികാതിക്രമം നേരിട്ടതിന്റെ പേരില്‍ വനിതാ ഗുസ്തി താരങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലേ എന്നും സാക്ഷി മാലിക് ചോദിച്ചു. ഉഷയില്‍നിന്ന് ഇത്രയും കടുത്തവാക്കുകള്‍ പ്രതീക്ഷിച്ചില്ലെന്നു ബജ്‌രംഗ് പൂനിയ ്രപതികരിച്ചു.
ഐ.ഒ.എ. അധ്യക്ഷയില്‍നിന്നു പിന്തുണയാണു പ്രതീക്ഷിച്ചതെന്നും പറഞ്ഞു.

ഉഷയെപ്പോലെയൊരു ഇതിഹാസ അത്‌ലറ്റില്‍ നിന്നും ഈ രീതിയിലുള്ള ഒരു പ്രതികരണം ഞെട്ടിച്ചെന്നും ഇത്തരം ഒരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും വിനയ് ഫൊഗോട്ട് പറഞ്ഞു. ഉഷ തങ്ങള്‍ക്ക് ഒരു റോള്‍ മോഡല്‍ ആണെന്നും നീതിയ്ക്ക് വേണ്ടി ആകാശത്തിന് കീഴില്‍ രാവും പകലും ചെലവഴിക്കുന്ന രാജ്യത്തെ വനിതാ കായികതാരങ്ങളുടെ പ്രശ്‌നം മനസ്സിലാക്കാതിരിക്കാന്‍ എങ്ങിനെയാണ് അവര്‍ക്ക് കഴിയുകയെന്നും വിനേഷ് ഫഗോട്ട് ചോദിച്ചു. ഗുസ്തിക്കാര്‍ക്കൊപ്പം നില്‍ക്കുന്നെന്നായിരുന്നു രാഷ്ട്രീയക്കാരിയായി മാറിയിട്ടുള്ള മൂന്‍ ബോളിവുഡ് താരം ഊര്‍മ്മിളാ മണ്ഡോദ്ക്കറിന്റെ പ്രതികരണം.

ഗുസ്തിതാരങ്ങളുടെ വിഷയത്തില്‍ ഹരിയാനയിലെ കര്‍ഷകരും ഇടപെടുകയാണ്. താരങ്ങളുടെ പ്രതിഷേധത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഹരിയാനയിലെ കര്‍ഷകസംഘം ഇന്ന് സമരപ്പന്തലില്‍ എത്തുന്നുണ്ട്. ഹരിയാനയിലെ വിവിധ ഘാപുകള്‍, വനിതാ സംഘടനകള്‍, സംയുക്ത കിസാന്‍ മോര്‍ച്ച എന്നിവയുടെ നേതാക്കളുമാണ് ഇന്ന് ജന്തര്‍മന്ദറില്‍ ഗുസ്തിതാരങ്ങളുടെ സമരപ്പന്തലില്‍ എത്തുന്നത്. രാജ്യത്തുടനീളമുള്ള ഗുസ്തിതാരങ്ങള്‍ ഒന്നാണെന്നും അതില്‍ ജാതിയോ മതമോ പ്രദേശമോ പ്രശ്‌നമല്ലെന്ന് ഓം പ്രകാശ് ഖണ്ഡേല പറയുന്നു.

അതിനിടെ ഗുസ്തി ഫെഡറേഷന്‍ തലവനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിക്കുക. പരാതിയിലുളള ആരോപണങ്ങള്‍ ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

താനുള്‍പ്പടെയുള്ള വനിതാ താരങ്ങളെ ബ്രിജ് ഭൂഷണ്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ വിനേഷ് ഫോഗട്ടിന്റെ ആരോപണമാണ് വിവാദമായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ പ്രതികരണം. രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പൊലീസില്‍ ഏഴ് താരങ്ങള്‍ പരാതി നല്‍കിയിരുന്നു. ലൈംഗിക ചൂഷണം ആരോപിച്ചായിരുന്നു പരാതി നല്‍കിയത്.

താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണ്. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു. എന്നായിരുന്നു പി ടി ഉഷയുടെ പ്രതികരണം.

കായികമേഖലയ്ക്കായി പ്രധാനമ്രന്തി നരേന്ദ്ര മോദി ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍, ഗുസ്തിതാരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതു തെറ്റായ കീഴ്‌വഴക്കമാണെന്ന് ഐ.ഒ.എ. ജോയിന്റ് സെക്രട്ടറിയും ആക്ടിങ് സി.ഇ.ഒയുമായ കല്യാണ്‍ ചൗബെ ആരോപിച്ചു. പ്രശ്‌നത്തില്‍ ഐ.ഒ.എ. നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഏഴംഗസമിതി സാക്ഷിപ്പട്ടിക തയാറാക്കിയിട്ടുണ്ട്. അവര്‍ സമിതിക്കു മുന്നിലെത്തി മൊഴി നല്‍കണം. അതിന്റെ അടിസ്ഥാനത്തിലാകും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക- ചൗബെ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ഐ.ഒ.എ. മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ 45 ദിവസത്തിനകം പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെ തെരെഞ്ഞടുക്കും. ഗുസ്തി താരങ്ങളായ ഏഴു പേര്‍ ചേര്‍ന്നാണ് ഹരജി നല്‍കിയത്.

ഫെഡറേഷന്‍ മേധാവിെക്കതിരായ െലെംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിച്ചതിനു പിന്നാലെ സമരം അവസാനിപ്പിച്ച താരങ്ങള്‍ മൂന്നുമാസത്തിനുശേഷം, കഴിഞ്ഞ ഞായറാഴ്ചയാണു വീണ്ടും പ്രതിഷേധം ശക്തമാക്കിയത്. അന്വേഷണസമിതി കഴിഞ്ഞ അഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കായികമന്ത്രാലയം അതിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. തെരുവില്‍ പ്രതിഷേധിക്കുന്നതിനു പകരം താരങ്ങള്‍ എം.സി. മേരികോം അധ്യക്ഷയായ അത്‌ലറ്റ്‌സ് കമ്മിഷനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഉഷ നിര്‍ദേശിച്ചത്.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group