ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐ അറസ്റ്റുചെയ്ത മുന്‍ ഉപമുഖ്യമന്ത്രി എഎപി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും. സിസോദിയയെ സിബിഐ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ തനിക്കെതിരെ രേഖപ്പെടുത്തിയ തെറ്റായ ആരോപണങ്ങള്‍ സമ്മതിക്കാനും രേഖകളില്‍ ഒപ്പുവയ്ക്കാനും സിബിഐ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു.
തെറ്റായ ആരോപണങ്ങള്‍ എഴുതിച്ചേര്‍ത്ത പേപ്പറുകളില്‍ ഒപ്പുവയ്ക്കാന്‍ സിസോദിയയെ സിബിഐ മാനസികമായി സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. ഡല്‍ഹിയിലെ 18 ലക്ഷത്തോളം കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് രാവും പകലും അദ്ധ്വാനിച്ച നേതാവാണദ്ദേഹം. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നയം ലോകം പ്രകീര്‍ത്തിച്ചതാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ ഇന്ത്യയിലെത്തിയപ്പോള്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും മികച്ച അഭിപ്രായം പറയുകയും ചെയ്താണ്. ഇപ്പോള്‍ സിബിഐ അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
സിബിഐയുടെ കുറ്റപത്രത്തിലോ അനുബന്ധ കുറ്റപത്രത്തിലോ സിസോദിയയുടെ പേരില്ല. എന്നാല്‍ വ്യാജമായ കുറ്റാരോപണം ചുമത്തി മാനസികമായി പീഡിപ്പിക്കാന്‍ നരേന്ദ്ര മോദി ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുകയാണ്. അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് ശ്രമം. യാതൊരു അടിസ്ഥാനമോ തെളിവോ ഇല്ലാതെയാണ് സിസോദിയ അറസ്റ്റു ചെയ്യപ്പെട്ടതെന്നും സഞ്ജയ് സിംഗ് ആരോപിച്ചു.
ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ സിസോദിയയുടെ കസ്റ്റഡി മൂന്നു ദിവസം സിബിഐ കൂട്ടിച്ചോദിച്ചുവെങ്കിലും രണ്ട് ദിവസമാണ് അനുവദിച്ചത്. നേരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു. സിസോദിയ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
إرسال تعليق