Join News @ Iritty Whats App Group

ആന്ധ്രാ മുഖ്യമന്ത്രിയായി ആൾമാറാട്ടം നടത്തി 12 ലക്ഷം രൂപയുടെ തട്ടിപ്പ്; മുൻ രഞ്ജി താരം അറസ്റ്റിൽ

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയായി ആൾമാറാട്ടം നടത്തി 12 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുൻ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റിൽ. നാഗരാജു ബുദുമുരു (28) വിനെയാണ് ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ആന്ധ്രാപ്രദേശിലെ ഒരു ഇലക്ട്രോണിക്സ് സ്റ്റോറിലേക്ക് ജഗൻ മോഹൻ റെഡ്ഡിയുടെ സഹായി എന്നു സ്വയം പരിചയപ്പെടുത്തി നാഗരാജു ഫോൺ ചെയ്തു. ആന്ധ്രാപ്രദേശിലെ ഒരു ക്രിക്കറ്റ് താരത്തെ സ്പോൺസർ ചെയ്യണമെന്നായിരുന്നു ആവശ്യം. തുടർന്ന് ആന്ധ്രാ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റാണെന്ന് സ്വയം പരിചയപ്പെടുത്തി. ക്രിക്കറ്റ് താരം റിക്കി ഭുയിയെ സ്പോൺസർ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

കമ്പനി പ്രതിനിധികളെ വിശ്വസിപ്പിക്കാൻ, നാഗരാജു നാഷണൽ ക്രിക്കറ്റ് അക്കാദമിയുമായുള്ള ബന്ധത്തിന്റെയും തെളിവായി വ്യാജ രേഖകൾ ഇമെയിൽ ചെയ്തു.

ആന്ധ്രപ്രദേശിലെ നാഗരാജുവിന്റെ സ്വദേശമായ ശ്രീകാകുളം ജില്ലയിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാഗരാജുവിലേക്ക് തെളിവുകൾ എത്തിയത്. ഇയാളിൽ നിന്നും 7.6 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

2018 നു ശേഷം ക്രിക്കറ്റിൽ ഫോം നഷ്ടപ്പെട്ട നാഗരാജു ആഡംബര ജീവിതം തുടരാൻ ആൾമാറാട്ടത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 2014 മുതൽ 2016 വരെ ആന്ധ്രാ രഞ്ജി ടീമിൽ അംഗമായിരുന്നു നാഗരാജു. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലും ഇയാൾ അംഗമായിരുന്നു.

ജഗൻ മോഹൻ റെഡ്ഡിയായി ആൾമാറാട്ടം നടത്തി നാഗരാജു 60 കമ്പനികളിൽ നിന്ന് 3 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group