Join News @ Iritty Whats App Group

പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട 56 ഇടങ്ങളിൽ NIA റെയ്ഡ്

നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി NIA റെയ്ഡ്. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെയാണ് പുലര്‍ച്ചെയോടെ റെയ്ഡ്. രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലാണ് അതിരാവിലെ അന്വേഷണ സംഘമെത്തിയത്. ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസിലെ സംശയമാണ് റെയ്ഡിന് കാരണം.

മണ്ണാർക്കാട് കോട്ടോപ്പാടത്തു നാസർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ്. നേരത്തെ PFI ഭാരവാഹി ആയിരുന്നു.

തിരുവനന്തപുരത്ത് തോന്നയ്ക്കൽ, പള്ളിക്കൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ റെയ്ഡ് നടക്കുന്നു. പി.എഫ്.ഐ. നിരോധനത്തിന്റെ തുടർച്ചയായാണ് പരിശോധന.

എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തും ഏജൻസി റെയ്ഡ് നടത്തി. ആലപ്പുഴയിലെ ചന്തിരൂർ, വണ്ടാനം, വീയപുരം, ഓച്ചിറ, എറണാകുളം ജില്ലയിലെ എടവനക്കാട്, ആലുവ, വൈപ്പിൻ മേഖലകളിലാണ് പരിശോധന.

വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ. റെയ്ഡ് .
റെയ്ഡ് തുടരുന്നു. മാനന്തവാടി, താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട് പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. താഴെയങ്ങാടിയിലെ റെയ്ഡിൽ PFI പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

കൂടുതൽ പ്രദേശങ്ങളിൽ റെയ്ഡ് തുടരാനാണ് സാധ്യത. ജില്ലാ പോലീസിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും നൽകാതെയാണ് എൻ.ഐ.എ. പരിശോധന.

ക്രിമിനൽ പശ്ചാത്തലമുള്ള പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളും എൻഐഎയുടെ നിരീക്ഷണത്തിലാണ്.

സ്വാഭാവിക പരിശോധനയാണ് പുരോഗമിക്കുന്നതെന്ന് എൻഐഎ. നിരീക്ഷണത്തിലായിരുന്ന നേതാക്കളുടെ വീടുകളിലാണ് പരിശോധന. അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രം.

Post a Comment

أحدث أقدم
Join Our Whats App Group