Join News @ Iritty Whats App Group

എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ച്‌ മാറ്റിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച്‌ ബാലാകാശ കമ്മീഷന്‍


തലശേരി: ചേറ്റംകുന്നില്‍ ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലു പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷനും.

കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഡിസംബര്‍ 23 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

തലശേരി ചേറ്റംകുന്ന് സ്വദേശി സുല്‍ത്താനാണ് ഒരു കൈ നഷ്ടമായത്. സുല്‍ത്താനെ ആദ്യം ചികിത്സിച്ച തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവം വിവാദമായതിനെ തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിഅധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വകുപ്പു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതില്‍ ചികിത്സാ പിഴവ് തലശേരി ജനറല്‍ ആശുപത്രിഅധികൃതര്‍ക്ക് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

സംഭവത്തില്‍ പ്രതിഷേധിച്ചു തലശേരി ജനറല്‍ ആശുപത്രി അധികൃതരെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ചികിത്സപിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ച്‌ മാറ്റേണ്ടി വന്നതില്‍ പ്രതിഷേധിച്ചാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് ഉപരോധം നടത്തിയത്

സൂപ്രണ്ട് ചാര്‍ജുള്ള ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ കെ. സന്തോഷിനെയാണ് ഉപരോധിച്ചത് എ ആര്‍ ചിന്മയ്,പി ഇമ്രാന്‍, നിമിഷ രഘുനാഥ്, റഷീദ് തലായി,ഷഹബാസ് കയ്യാത്ത്, തസ്ലീം ചേറ്റംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. ഇതിനു ശേഷം യുവമോര്‍ച്ച പ്രവര്‍ത്തകരും ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group