Join News @ Iritty Whats App Group

കൊച്ചി കാറിൽ കൂട്ട ബലാത്സംഗം നടത്തിയത് ബാറിൽ കുഴഞ്ഞുവീണ 19 കാരിയെ സഹായിക്കാൻ കൂടിയവർ; യുവതി ആശുപത്രിയിൽ


കൊച്ചി: കൊച്ചിയിൽ കാറിനകത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന വാർത്തയുടെ ഞെട്ടലിലാണ് ഏവരും. പത്തൊൻപത് വയസുകാരിയായ മോഡലിനെയാണ് പ്രതികൾ വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം നാലുപേരാണ് പൊലീസിന്‍റെ പിടിയിലായത്. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറ‍ഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു കൂട്ട ബലാത്സംഗമെന്നതടക്കമുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയും ഇവരും പരിചയക്കാരാണ്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. എന്നാൽ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്തുമണിയോടെ ബാറിൽ കുഴഞ്ഞു വീഴുകയായിരുന്നു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവർക്കൊപ്പം വാഹനത്തിൽ കയറിയതുമില്ല. ഇതിന് ശേഷമായിരുന്നു ക്രൂര ബലാത്സംഗം നടന്നത്.

കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുളളിൽവെച്ച് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അ‌ർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് ഇന്ന് പകൽ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇവരെ വൈകോട്ടോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഴഞ്ഞുവീണ യുവതിയുമായി മൂന്നു പ്രതികളും വാഹനത്തിൽ പുറപ്പെടുമ്പോൾ എന്തുകൊണ്ടാണ് ഒപ്പം പോകാത്തത് എന്ന ചോദ്യമാണ് ഇവർക്കെതിരെ ഉയരുന്നത്. ബലാത്സംഗത്തിന് ഒത്താശ ചെയ്ത്, മനഃപൂർവം പോകാതിരുന്നതാണെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.

1 تعليقات

  1. പ്രതികൾക്ക് എന്താ പേര് പറഞ്ഞു വിവരം ഇല്ലാത്തത്...

    ردحذف

إرسال تعليق

أحدث أقدم
Join Our Whats App Group