Join News @ Iritty Whats App Group

രാത്രികാല വിനോദയാത്രകൾക്ക് നിരോധനം വരുന്നു? കടുത്ത നടപടി വന്നേക്കും, വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ


തിരുവനന്തപുരം: രാത്രി കാല സ്കൂൾ, കോളേജ് വിനോദയാത്രകൾ നിരോധിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഗതാഗത കമ്മീഷണറുടെ വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന്‍റെ ഉത്തരവ്. പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

സംസ്ഥാനത്ത് സ്കൂൾ, കോളേജ് പഠനയാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയിൽ പറയുന്നു. വൈകുന്നേരങ്ങളിൽ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. തിരികെ രാത്രി തിരിച്ച് രാവിലെ വിദ്യാലയങ്ങളിലെത്തും. ഇത്തരം പ്രവണതകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഓവർ സ്പീഡും മയക്കവും ഡ്രൈവർമാരുടെ ലഹരി ഉപയോഗവും രാത്രി കാലങ്ങളിൽ വർധിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു.

രാത്രി ഒമ്പതിന് ശേഷവും രാവിലെ ആറിന് മുമ്പും യാത്ര ഒഴിവാക്കണമെന്ന് 2007ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലറിൽ ഉണ്ടായിരുന്നെങ്കിലും പുതിയ സർക്കുലറിൽ നിന്ന് ഇത് ഒഴിവാക്കിയതായി മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇതിനിടെ പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോന്‍ ബസ് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചു. വടക്കഞ്ചേരി അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്നത് ജോജോ പത്രോസ് എന്ന ജോമോനാണ്. ജോമോനെ കൊല്ലം ശങ്കരമാങ്കലത്ത് വച്ച് ഇന്നലെയാണ് ചവറ പൊലീസ് പിടികൂടിയത്. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ ജോമോൻ സഞ്ചരിച്ച കാറിന് മുന്നിൽ പൊലീസ് ജീപ്പ് കുറുകെയിട്ട് സഹസികമായാണ് ഇയാളെ പിടികൂടിയത്. 

Post a Comment

أحدث أقدم
Join Our Whats App Group