Join News @ Iritty Whats App Group

ബൈക്കില്‍ സഞ്ചരിച്ച്‌ സ്വര്‍ണമാല കവരുന്ന രണ്ടംഗസംഘം മട്ടന്നൂരില്‍ പിടിയില്‍



മട്ടന്നൂർ: ബൈക്കില്‍ സഞ്ചരിച്ച്‌ സ്വര്‍ണമാല കവരുന്ന രണ്ടംഗസംഘത്തെ മട്ടന്നൂരില്‍ പോലീസ് സാഹസികമായി പിടികൂടി.

ഉളിയില്‍ സ്വദേശി കെ.കെ.നൗഷാദ് (42), കോട്ടയം അടിച്ചിറയിലെ കെ.സിറില്‍ മാത്യു(55), എന്നിവരെയാണ് കൂത്തുപറമ്ബ് എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ചു സ്വര്‍ണമാല പൊട്ടിച്ചു വരുന്നതിനിടെയാണ് ഇവര്‍ പോലീസിന്‍റെ പിടിയിലാകുന്നത്. 
വ്യാഴാഴ്ച വൈകുന്നേരം കൊടോളിപ്രം കരടി പൈപ്പ് ലൈന്‍ റോഡില്‍ മാല പിടിച്ചുപറിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന നായാട്ടുപാറ ട്യൂഷന്‍ സെന്‍ററിലെ അധ്യാപിക കെ.രാധയുടെ മൂന്നര പവന്‍ തൂക്കം വരുന്ന മാല പിടിച്ചുപറിച്ച്‌ ഓടി രക്ഷപ്പെട്ട ഇരുവരെയും പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ടശേഷം മാല പിടിച്ചുപറിച്ച്‌ രക്ഷപ്പെട്ടു. അധ്യാപിക ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ വയര്‍ലെസ് മുഖേന പരിധിയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മോഷ്ടിച്ച സംഘത്തിന്‍റെയും വാഹനത്തിന്‍റെയും മറ്റും വിശദാംശങ്ങള്‍ നല്‍കിയിരുന്നു. സംഘം എത്താന്‍ വഴിയുള്ള മേഖലകളിലെല്ലാം പോലീസ് പരിശോധന ആരംഭിച്ചു. എസിപിയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് കീഴല്ലൂര്‍ ഭാഗത്ത് പരിശോധന നടത്തവെ അതുവഴി വന്ന പള്‍സര്‍ ബൈക്കുകള്‍ പരിശോധിക്കുന്നതിനിടെ പ്രതികളെത്തുകയും പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനിടെ പ്രതികളിലൊരാളായ സിറില്‍ എസിപിയെ തള്ളിയിട്ട് രക്ഷപ്പെടുകയും നൗഷാദിനെ എസിപി പിടിക്കുകയും ചെയ്തു. സിറില്‍ കാട്ടിലേക്കാണ് ഓടിക്ക‍യറിയത്. പിന്നാലെ പോലീസുകാരെത്തി ഇയാളെ കൈയോടെ പിടികൂടി. ഇതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിന് പാമ്ബുകടിയേല്‍ക്കുകയും എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന് കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. 

കണ്ണപുരത്തും മരുതായിയിലും സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിലും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരളശേരി കൃഷി ഓഫീസിനു സമീപത്തു വച്ച്‌ വി. ഗീതയുടെ അഞ്ചു പവന്‍റെ താലിമാലയും കുടുക്കിമെട്ട പുറവൂരിലെ അധ്യാപികയുടെ അഞ്ചര പവന്‍റെ മാലയും തട്ടിപ്പറിക്കാന്‍ ശ്രമിച്ചിരുന്നു. 

പിടിവലിക്കിടെ മാല നഷ്ടമായില്ല. രണ്ടാഴ്ച മുമ്ബ് മരുതായിയിലെ വയോധികയായ പാര്‍വതിയുടെ മൂന്ന് പവന്‍റെ മാല ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചിരുന്നു. ഈ സംഭവത്തിലും ഇപ്പോള്‍ പിടിയിലായവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച ബൈക്കും പിടികൂടി. പൊട്ടിച്ച മാല പിന്നീട് കണ്ടെത്തി. 

മുംബൈ കേന്ദ്രീകരിച്ച്‌ മോഷണം ഉള്‍പ്പെടെയുള്ള പല കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരുന്ന കൊടും കുറ്റവാളിയാണ് സിറിലെന്ന് പോലീസ് പറഞ്ഞു. പ്രതികളെ മാല പൊട്ടിച്ച സ്ഥലത്തും പിടികൂടിയ സ്ഥലത്തും സ്വര്‍ണം വില്പന നടത്തിയ സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മട്ടന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.കൃഷ്ണന്‍, എസ്‌ഐ കെ.വി. ഉമേശന്‍, ടി. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രതികളെ പിടികൂടാനുണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group