Join News @ Iritty Whats App Group

കൊട്ടിയത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവായ ബിഫാം വിദ്യാര്‍ത്ഥി, ലക്ഷ്യം ഒടുവില്‍ പുറത്ത്


കൊട്ടിയത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബന്ധു നിയോഗിച്ച ക്വട്ടേഷന്‍ സംഘം തന്നെയെന്ന് പൊലീസ്. പിന്നില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണെന്നും തെളിഞ്ഞു.

കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയത്. സംഘം തട്ടിക്കൊണ്ടുപോകല്‍ ഏറ്റെടുത്തത് ഒരു ലക്ഷം രൂപയ്ക്കാണ്. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ഇവരുടെ ലക്ഷ്യം.

തിങ്കളാഴ്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം വീട്ടിലെത്തിയത്. തട്ടിക്കൊണ്ട് പോകല്‍ തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്‌നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു.

മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രി 11.30ഓടെ സംഘത്തെ പാറശാലയില്‍ പൊലീസ് തടയുകയായിരുന്നു. ഈ സമയം കാറ് ഉപേക്ഷിച്ച് സംഘത്തിലെ രണ്ടുപേര്‍ കുട്ടിയുമായി ഓട്ടോയിലായിരുന്നു സഞ്ചരിച്ചിരുന്നത്. പൊലീസ് തടഞ്ഞതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ കുട്ടി മദ്യപിച്ച് ബോധം പോയതാണെന്നായിരുന്നു ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് വെറും 100 മീറ്റര്‍ മുമ്പാണ് സംഘത്തെ പിടികൂടിയത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജു(30)വിനെയാണ് അറസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group