പ്രമുഖ ഇസ്ലാമിക മത പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. യൂസുഫുൽ ഖറദാവി (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ ഏറെ നാളായി വലച്ചിരുന്നു. ആഗോള മുസ്ലീം പണ്ഡിത സഭയുടെ മുൻ അധ്യക്ഷനായിരുന്നു.
ഇസ്രായേലികൾക്കെതിരെയുള്ള പലസ്തീനിയൻ ചാവേറാക്രമണങ്ങളെ അനുകൂലിക്കുന്നതുൾപ്പെടെയുള്ള ഖറദാവിയുടെ നിലപാടുകൾ വിമർശിക്കപ്പെട്ടിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങി നിരവധി അറബ് രാജ്യങ്ങളുടെ ഭീകര പട്ടികയിലും യൂസുഫുൽ ഖറദാവി പേര് ഉൾപ്പെട്ടിരുന്നു.
2011-ലെ കൂട്ട ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള മറ്റ് ഈജിപ്തുകാർക്കൊപ്പം 2015-ൽ ഖറദാവിയെ ഈജിപ്ഷ്യൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഇസ്രായേലികൾക്കെതിരായ ചാവേർ ബോംബാക്രമണത്തെ അനുകൂലിച്ചതിന്റെ പേരിൽ 2012 മുതൽ ഫ്രാൻസും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഖറദാവിയെ വിലക്കുകയും ചെയ്തിരുന്നു.
1926 സെപ്റ്റംബർ 9-ന് ഈജിപ്തിലെ അൽഗർബിയ്യയിലെ സിഫ്ത് തുറാബ് ഗ്രാമത്തിലാണ് ഖറദാവിയുടെ ജനനം. 120ലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മക്ക ആസ്ഥാനമായുള്ള മുസ്‍ലിം വേൾഡ് ലീഗ്, കുവൈത്തിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ തുടങ്ങിയ നിരവധി ആഗോള മതസംഘടനകളിൽ അംഗമായിരുന്നു.
إرسال تعليق