ഇടുക്കി: വയോധികനായ പിതാവിനെ ഉപേക്ഷിച്ചാൽ സംരക്ഷിക്കാമെന്ന് ഭാര്യ പറഞ്ഞതോടെ 56കാരൻ 90കാരനായ പിതാവുമായി അഗതിമന്ദിരത്തിൽ അഭയം തേടി. തൊണ്ണൂറ് കഴിഞ്ഞ മണിയൻനായരും മകൻ അജിത് നായരുമാണ് ( 56) ചെറുതോണി പടമുഖം സ്നേഹമന്ദിരത്തിൽ അഭയം തേടിയെത്തിയത്.
വീട്ടിൽ നിൽക്കാനാകാതെ വന്നതോടെയാണ് അഭയമന്ദിരത്തിലേക്ക് മാറാൻ ഇരുവരും തീരുമാനിച്ചത്. തുടർന്ന് നിരവധി അഭയമന്ദിരങ്ങളെ സമീപിച്ചെങ്കിലും എവിടെയും ഇടം ലഭിച്ചില്ല. ഇതോടെയാണ് ഇടുക്കിയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പടമുഖം സ്നേഹമന്ദിരത്തിലെത്തിയത്. ഇടത് കണ്ണിനു കാഴ്ചയും ഇടത് ചെവിക്ക് കേൾവിയും പൂർണമായും നഷ്ടപ്പെട്ട നിലയിലാണ് തൊണ്ണൂറുകാരനായ മണിയൻ നായർ. കൂടാതെ ഇടതു കാലിനു നീരു വന്നു നടക്കാൻ ഏറെ ബുദ്ധിമുട്ടുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് മണിയൻ നായരുടെ ഭാര്യ മരണപ്പെട്ടിരുന്നു.
മകൻ അജിത്തിന് ജോലി ഉണ്ടായിരുന്നെങ്കിലും വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതം സംഭവിച്ചതിനെത്തുടർന്ന് അത് നഷ്ടപ്പെട്ടു. ഇതോടെയാണ് അജിത്തുമായി ഭാര്യ അകലാൻ തുടങ്ങിയത്. പിതാവിനെ ഉപേക്ഷിച്ചാൽ സംരക്ഷിക്കാമെന്നാണ് ഭാര്യ അജിത്തിനോട് പറഞ്ഞത്. അജിത്ത് സ്വന്തമായി സമ്പാദിച്ച വീടും സ്വത്തുക്കളും ഭാര്യയുടെ പേരിൽ ആയിരുന്നു. ഭാര്യ സംരക്ഷിക്കില്ലെന്ന് മനസിലാക്കിയ അജിത്ത് പിതാവുമായി വീട് വിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. പിതാവിനെ ഉപേക്ഷിച്ചാൽ സംരക്ഷിക്കാമെന്ന ഭാര്യയുടെ വ്യവസ്ഥ അംഗീകരിക്കാൻ അജിത്ത് തയ്യാറായതുമില്ല.
ഏതായാലും പടമുഖം സ്നേഹമന്ദിരത്തിൽ ഏറെ സന്തോഷത്തോടെ കഴിയുകയാണ് അജിത് നായരും അച്ഛൻ മണിയൻ നായരും. ഇവിടുത്തെ ഓണാഘോഷത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പുതിയ അതിഥികളായ ഇവർ തന്നെയായിരുന്നു. 350ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്.
Post a Comment