Join News @ Iritty Whats App Group

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; നാലംഗ സംഘത്തിനായി തിരച്ചിൽ

കോഴിക്കോട്: കടയടച്ച് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. കോഴിക്കോട് കക്കോടിയിലാണ് സംഭവം. വാഴക്കാടിനു സമീപം റോഡരികിൽ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുൽ ഹക്കീമിനാണ് (45) ക്രൂരമായ മർദനമേറ്റത്. ലുഖ്മാനുൽ ഹക്കീമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരത്തിലാകാനവും മുറിവുകളേറ്റിട്ടുണ്ട്. ആന്തരികക്ഷതങ്ങളുമുള്ള ഹക്കിമിന്‍റെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം വ്യാഴാഴ്ച രാത്രി ഒൻപതരയോടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കിൽ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മഴ പെയ്തപ്പോൾ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ ബൈക്ക് നിർത്തി അവിടെ നിന്നു. മഴ കുറഞ്ഞപ്പോൾ മഴക്കോട്ട് ധരിക്കുന്നതിനിടെ ഒരു വാൻ അടുത്തു വന്നു നിർത്തുകയും വാതിൽ തുറന്ന് രണ്ടു പേർ ഹക്കിമിനെ പെട്ടെന്ന് അതിനകത്തേക്കു പിടിച്ചു തള്ളുകയുമായിരുന്നു. വാനിലുണ്ടായിരുന്ന ഒരാൾ പിടിച്ചുകയറ്റി.

വാനിനുള്ളിൽവെച്ച് ഹക്കീമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഹക്കീം ഉറക്കെ നിലവിളിക്കുന്നതുകേട്ട് സമീപവാസികൾ ഓടിക്കൂടി. അപ്പോഴേക്കും ഹക്കീമുമായി വാൻ സ്ഥലം വിട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ, ചേവായൂർ ഇൻസ്പെക്ടർ കെ.കെ.ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.അപ്പോഴേക്കും ഹക്കീമുമായി വാൻ നരിക്കുനി ഭാഗത്തേക്കു പോയിരുന്നു. അവിടെനിന്ന് കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനിൽ ഉണ്ടായിരുന്നവർ ഹക്കീമിനെ മർദിച്ച് അവശനാക്കിയ ശേഷം അർധരാത്രിയോടെ റോഡരികിൽ തള്ളുകയായിരുന്നു.

അവശനിലയിലായ ലുഖ്മാനുൽ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഹക്കിമിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച നാലംഗ സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.


Post a Comment

أحدث أقدم
Join Our Whats App Group