ആലപ്പുഴ: പുന്നപ്രയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതിയുമായി കുടുംബം. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു–20) ഞായറാഴ്ച രാത്രി 8. 10ന് മെഡിക്കൽ കോളജിന് സമീപം ട്രെയിൻ തട്ടി മരിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുടർന്നതിന് പിന്നാലെയാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പ് നന്ദു സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്തു വന്നു.
ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം മദ്യലഹരിയിൽ ഇരുകൂട്ടർ തമ്മിൽ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ ശ്രീരാജ് പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടർന്ന് പിതാവ് ബൈജു പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി.
കഴിഞ്ഞ ഞായറാഴ്ച നന്ദു മരിക്കുന്നതിന് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. മുന്ന, ഫൈസൽ എന്നിവർ മർദ്ദിച്ചെന്നും അവർ നാളെ വീട്ടിൽ വരുമെന്നും നന്ദു സംഭാഷണത്തിനിടെ പറയുന്നുണ്ട്.വീടിന് സമീപമുള്ള സ്ഥലത്ത് ഇരിക്കുന്നതിനെ ചൊല്ലി നന്ദുവും ഇവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിനു പിന്നാലെ നന്ദു മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്. നന്ദുവിന്റേത് ആത്മഹത്യയാണെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു. അതേ സമയം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെന്നാണ് പുന്നപ്ര പൊലീസിന്റെ വിശദീകരണം.
Post a Comment