ഫുള്‍ സ്‌കെയില്‍ എമര്‍ജൻസി എക്സര്‍സൈസ് വിജയം: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അല്പം അമ്പരപ്പ്
മട്ടന്നൂർ: ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് കണ്ണൂർ വിമാനത്താവളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഫുള്‍ സ്‌കെയില്‍ എമർജൻസി എക്സർസൈസ് വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും പ്രദേശവാസികളെയും കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയിലാഴ്ത്തി.
കണ്ണൂരില്‍ നിന്നും അബുദാബിയിലേക്ക് പറന്നുയരാൻ തയ്യാറെടുത്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വലതു ഭാഗത്തെ എൻജിനില്‍ തീപ്പിടുത്തമുണ്ടായതായി പൈലറ്റ് റിപ്പോർട്ട് ചെയ്‌തോടെയാണ് മോക്ഡ്രില്ലിന് തുടക്കമായത്.
സഹായത്തിനായി എയർ ട്രാഫിക് കണ്‍ട്രോള്‍ സർവീസ് ടവറില്‍ അറിയിക്കുകയും ഉടൻ തന്നെ എയർപോർട്ടിലെ ഫയർ സർവീസ് യൂണിറ്റിലെ മൂന്ന് ഫയർ എൻജിനുകള്‍ അപകടസ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. തുടർന്ന് എയർപോർട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ സംവിധാനവും ഉടൻ തന്നെ പ്രവർത്തനക്ഷമമായി. പരിസരത്തെ ആശുപത്രികളില്‍ നിന്നുള്ള ആംബുലൻസുകളും ഡോക്ടർമാരും ഫയർഫോഴ്സും വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി.
വിമാനത്തിലെ തീയണക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ എമർജൻസി വാതിലിലൂടെ തീപ്പൊള്ളലേറ്റ യാത്രക്കാർ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ 10 പേരെയും നിസ്സാര പരിക്കുകളോടെ 24 പേരെയും ജീവനക്കാർ ഉള്‍പ്പെടെയുള്ള മറ്റ് 40 പേരെയുമാണ് വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചത്.
ഫുള്‍ സ്‌കെയില്‍ എമർജൻസി എക്സർസൈസിന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി.കെ അശ്വിനി കുമാർ, എയർപോർട്ട് റെസ്‌ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് തലവൻ വി.പി പവിത്രൻ തുടങ്ങിയവർ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
ഇലക്‌ട്രോണിക് മെസേജിംഗ്
സംവിധാനം വിജയം
മോക്ഡ്രില്‍ അവസാനിച്ചതിന് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടികളുടെ അവലോകനം നടന്നു. വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എല്ലാ ഏജൻസികളെയും ഇലക്‌ട്രോണിക് മെസേജിംഗ് സംവിധാനം വഴി കൃത്യമായി അറിയിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി യോഗം വിലയിരുത്തി. വിവിധ ഏജൻസികളുടെ ഏകോപനവും ഫലപ്രദമായി നടപ്പിലാക്കാനായി. വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഒത്തുചേരാനുള്ള കേന്ദ്രവും മാദ്ധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള മീഡിയ സെന്ററും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
45ഓളം ഏജൻസികളില്‍ നിന്നായി 500 ലധികം പേരാണ് എമർജെൻസി എക്സർസൈസില്‍ പങ്കാളികളായത്
മൂന്ന് മാസം നീണ്ട ഒരുക്കം
എയർപോർട്ട് റെസ്‌ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി മൂന്ന് മാസം നീണ്ട വിപുലമായ ഒരുക്കങ്ങളും ചർച്ചകളും നടത്തിയിരുന്നു. രണ്ടുവർഷത്തിലൊരിക്കലാണ് എയർപോർട്ടില്‍ ഈ രീതിയിലുള്ള എമർജൻസി എക്സർസൈസ് സംഘടിപ്പിക്കുന്നത്.
Post a Comment