ശ്രീകൃഷ്ണ ജയന്തി: നാടും നഗരവും അമ്പാടികളായി
കണ്ണിന് ആനന്ദമേകി നാടെങ്ങും കണ്ണന്മാർ നിറഞ്ഞ് ശ്രീകൃഷ്ണജയന്തി ആഘോഷം. കൃഷ്ണാഷ്ടമിദിനത്തില് ക്ഷേത്രങ്ങളില് പ്രത്യേക പൂജകളും പ്രാര്ഥനകളും ശോഭായാത്രകളും സംഘടിപ്പിച്ചു.
ഇരിട്ടി, കീഴൂർകുന്ന്, പുന്നാട്, മീത്തലെ പുന്നാട്, തില്ലങ്കേരി, പായം, അയ്യൻകുന്ന്, കൂട്ടുപുഴ, ഉളിക്കല്‍, കേളകം, കൊട്ടിയൂർ, മണത്തണ തുടങ്ങിയ മേഖലകളിലായി 38 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടന്നു. ഗോപൂജ, ഉറിയടി, ഗോപികാ നൃത്തം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ഇരിട്ടിയില്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെട്ട യമുന, ഗംഗ, സരസ്വതി, ഗോദാവരി, കാവേരി ശോഭായാത്രകള്‍ പയഞ്ചേരിമുക്ക്, കൈരാതികിരാത ക്ഷേത്രം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍ സംഗമിച്ച് മഹാശോഭായാത്രയായി കീഴൂർ ശ്രീമഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.
നിശ്ചയിച്ചിരുന്ന സമയത്തില്‍ നിന്നു മണിക്കൂറുകളോളം വൈകി 7.30 ഓടെയാണ് ഘോഷയാത്രകള്‍ ഇരിട്ടിയില്‍ എത്തിച്ചേർന്നതെങ്കിലും റോഡിന് ഇരുപുറവും കെട്ടിടങ്ങളിലുമായി നിരവധി ആളുകളാണ് ശോഭയാത്ര കാണായി തടിച്ചുകൂടിയത്.
മട്ടന്നൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം മട്ടന്നൂർ താലൂക്കിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടത്തി. മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സ്കൂള്‍ പരിസരത്തു നിന്നു തുടങ്ങിയ കാവേരി ശോഭായാത്രയും കല്ലേരിക്കര സ്കൂള്‍ പരിസരത്ത് നിന്നുള്ള ഗംഗാ ശോഭായാത്രയും വായാന്തോട് സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി മട്ടന്നൂർ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. ഉണ്ണിക്കണ്ണന്മാർ, ഗോപികാ ഗോപൻമാർ, താലപ്പൊലി, ഭജന, നിശ്ചലദൃശ്യങ്ങള്‍, പുരാണ വേഷങ്ങള്‍, ഉറിയടി, വാദ്യമേളങ്ങള്‍ തുടങ്ങിയവ ശോഭായാത്രക്ക് മിഴിവേകി.
إرسال تعليق