'ഇത് ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനം'; വൈകാരിക വിടവാങ്ങൽ കുറിപ്പുമായി ലയണൽ മെസി
ബ്യൂണസ് അയേഴ്സ്: അർജന്‍റീന ദേശീയ ടീമിൽ നിന്നുള്ള പിന്മാറ്റം തന്‍റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണെന്നും, അച്ഛന്‍റെ വേർപാടിന് ശേഷമാണ് ഈ തീരുമാനം പൂർണ്ണമായി ഉറപ്പിച്ചതെന്നും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അർജന്‍റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസി. 2026 ലോകകപ്പ് ഫൈനലിന് രണ്ടു ദിവസത്തിന് ശേഷം ജൂലൈ 21നാണ് താൻ ഈ കുറിപ്പ് എഴുതി തയ്യാറാക്കിയതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മെസി വ്യക്തമാക്കി എന്നാൽ ഓഗസ്റ്റിൽ പിതാവ് ഹോര്‍ഗെ മെസിയുടെ മരണത്തോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു.
മെസ്സിയുടെ വൈകാരികമായ വിടവാങ്ങൽ കുറിപ്പ്:
അർജന്‍റൈൻ ദേശീയ ടീമിൽ നിന്ന് പിന്മാറാനുള്ള തീരുമാനം വളരെ വേദനാജനകമാണ്. ഒരുപാട് ആലോചിച്ച ശേഷമാണ് ഞാൻ ഈ തീരുമാനത്തിലെത്തിയത്. ദേശീയ ടീമിനായി കളിച്ച ഓരോ വർഷവും ഞാൻ എന്‍റെ പരമാവധി നൽകി. അടുത്ത കാലത്ത് ഞങ്ങൾ കിരീടങ്ങൾ നേടിയ വർഷങ്ങളിൽ മാത്രമല്ല, അതിന് മുൻപുള്ള കാലത്തും ഞാൻ ഈ ജഴ്സിക്കായി എല്ലാം സമർപ്പിച്ചു. അർജന്‍റീനക്കാരെ സന്തോഷിപ്പിക്കാനും, എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അവർക്ക് അഭിമാനം തോന്നിക്കാനും ഞാൻ എല്ലായ്പ്പോഴും പോരാടി.
കാലം കടന്നുപോകുകയാണ്. ഓരോ അധ്യായത്തിനും ഒരു അവസാനമുണ്ട്. ഈ അധ്യായം അവസാനിപ്പിക്കേണ്ടി വരുന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു. അർജന്‍റീന ദേശീയ ടീമിന്‍റെ ഭാഗമാകുന്നത് ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. ഇനിയും അർജന്‍റൈൻ ജഴ്സിയെ സ്നേഹിക്കാതിരിക്കില്ല. പക്ഷേ എനിക്ക് നൽകാനുണ്ടായിരുന്ന എല്ലാം ഞാൻ നൽകി എന്നൊരു ബോധ്യമുണ്ട്. ഇപ്പോൾ ടീമിലേക്ക് വരാൻ തയ്യാറായി നിൽക്കുന്ന നിരവധി മികച്ച യുവതാരങ്ങളുണ്ട്. അവർക്ക് അവസരം ലഭിക്കേണ്ട സമയമാണിത്. ഇനി ഞാൻ മൈതാനത്തിനകത്തുള്ള ഒരാളല്ല. പുറത്തുനിന്ന് അർജന്‍റീനയെ പിന്തുണയ്ക്കുന്ന നിങ്ങളിൽ ഒരാളായിരിക്കും.
എന്‍റെ കുടുംബത്തിനും, സഹതാരങ്ങൾക്കും, പരിശീലകർക്കും, സപ്പോർട്ട് സ്റ്റാഫിനും, എന്നെ ഇത്രയും വർഷം പിന്തുണച്ച എല്ലാ അർജന്‍റീന ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ ജഴ്സിക്കായി കളിക്കാൻ കഴിഞ്ഞത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്. എന്‍റെ രാജ്യത്തിനായി കളിച്ച ഓരോ നിമിഷവും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും. നന്ദി അർജന്‍റീന, നന്ദി ദൈവമേ', എന്നെ ഒരു അർജന്‍റീനക്കാരനാക്കിയതിന്.
നീലപ്പടയിലെ ഇതിഹാസ യാത്ര
2005-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മെസി രണ്ടു പതിറ്റാണ്ടോളം നീണ്ട സമാനതകളില്ലാത്ത അന്താരാഷ്ട്ര കരിയറിനാണ് വിരാമമിട്ടത്. അർജന്‍റീനയ്ക്കായി കളിച്ച 207 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടി ടീമിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡോടെയാണ് താരം പടിയിറങ്ങുന്നത്. കരിയറിന്‍റെ തുടക്കത്തിൽ 2008-ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ സ്വർണം നേടിയ മെസി, പിന്നീട് നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അർജന്‍റീനയ്ക്ക് കിരീടമഴ തന്നെ സമ്മാനിച്ചു.
2021-ലും 2024-ലും അർജന്‍റീനയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ മെസി 2022-ൽ ഫൈനലിസിമ കിരീടവും രാജ്യത്തിന് നേടിക്കൊടുത്തു. കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ഫിഫ ലോകകപ്പ് കിരീടം 2022-ൽ ഖത്തറിൽ വെച്ച് മുത്തമിട്ടതോടെയാണ് മെസി ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി പൂർണ്ണമാക്കിയത്. ദേശീയ ടീം ജഴ്സി അഴിച്ചുവെച്ചെങ്കിലും താരം അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിക്ക് വേണ്ടി മെസി കളി തുടരും.
إرسال تعليق