കാണാതായ പത്താം ക്ലാസുകാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കാണാതായ പത്താം ക്ലാസുകാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വാളത്തുങ്കൽ ആകോലിൽ തൊടിയഴികം വീട്ടിൽ സുനിൽകുമാർ–നിഷ ദമ്പതികളുടെ മകൾ വിസ്മയ (15), നെടുമ്പന പള്ളിമൺ തട്ടാരഴികം വീട്ടിൽ അനിൽകുമാർ–സുനിത ദമ്പതികളുടെ മകൻ അഭിലാഷ് (21) എന്നിവരെയാണ് അങ്കമാലിയിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയാണ് അങ്കമാലിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ വിസ്മയയുടെയും അഭിലാഷിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ഇരവിപുരം സ്റ്റേഷനിലും യുവാവിനെ കാണാനില്ലെന്നു കാട്ടി കണ്ണനല്ലൂർ പൊലീസും കേസെടുത്തിരുന്നു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഇരുവരും അടുപ്പത്തിൽ ആയിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെ മാതാപിതാക്കൾ ജോലിക്കു പോയതിന് പിന്നാലെയാണ് വിസ്മയ സ്കൂളിലേക്കെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയത്. യൂണിഫോം ഒഴിവാക്കി സാധാരണ വേഷമാണ് ധരിച്ചത്. വിദ്യാർഥികളുടെ മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് വിസ്മയ സ്കൂളിൽ എത്തിയിട്ടില്ലെന്ന് അധികൃതർക്കു മനസിലായത്.
ഗ്രൂപ്പിൽ നിന്ന് വിസ്മയയുടെ അമ്മയുടെ ഫോൺനമ്പർ ‘എക്സിറ്റ്’ അടിച്ചിരിക്കുന്നതായി കണ്ടു. തുടർന്ന് സംശയം തോന്നി മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആക്കിയ വിവരം അധ്യാപകർ പറഞ്ഞപ്പോഴാണ് രക്ഷിതാക്കൾ അറിയുന്നത്. രാവിലെ അമ്മ ജോലിക്ക് പോകുന്നതിനു മുൻപ് വിസ്മയ തന്നെ ഗ്രൂപ്പിൽ നിന്ന് ആ നമ്പർ ഒഴിവാക്കിയത് ആയിരിക്കാമെന്നാണ് നിഗമനം. പെൺകുട്ടിയെ കാണാതായതോടെ സ്കൂൾ അധികൃതരും മാതാപിതാക്കളും ചേർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകി.
അന്വേഷണം നടക്കുന്നതിനിടയിലാണ് അടുത്ത ബന്ധുവായ അഭിലാഷിനെയും കാണാനില്ലെന്നറിയുന്നത്. പഠനശേഷം കാറ്ററിങ്ങിനും മറ്റും പോകുന്ന ഇയാൾ മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം പള്ളി മണ്ണിലാണ് താമസം . അനിൽകുമാറും ഭാര്യയും ഇരവിപുരത്തും മാതാപിതാക്കളെ കാണാൻ അഭിലാഷ് ഇരവിപുരത്ത് എത്തുന്നത് പതിവായിരുന്നു. അങ്ങനെയാണ് സമീപത്ത് താമസിക്കുന്ന ബന്ധുവായ വിസ്മയയുമായി അടുപ്പമാകുന്നത്. വെള്ളിയാഴ്ച സ്കൂളിൽ എന്നുപറഞ്ഞ് ഇറങ്ങിയ വിസ്മയ അഭിലാഷിനൊപ്പമാണ് അങ്കമാലിയിൽ എത്തിയതെന്നാണു വിവരം. അഭിലാഷിന്റെ വസ്ത്രത്തിന്‍റെ കീശയിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് ഇരവിപുരം പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
إرسال تعليق