കയ്പമംഗലം അപകടം: കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികള്‍ മദ്യലഹരിയില്‍; അപകടം സംഘര്‍ഷം ഉണ്ടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്.
കാറില്‍ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ എട്ടുപേരും മദ്യലഹരിയിലെന്നാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തല്‍. വിശദ പരിശോധനയ്ക്കായി സാമ്പിളുകള്‍ കാക്കനാട് കെമിക്കല്‍ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു.
റൂം എടുക്കുന്നതിനു വേണ്ടി എട്ടംഗസംഘം തളിക്കുളം പത്താംകല്ലില്‍ നാട്ടുകാരുമായി സംഘർഷത്തില്‍ ഏർപ്പെട്ടിരുന്നു. ഇതോടെ നാട്ടുകാർ വാടാനപ്പിള്ളി പൊലീസിന് വിവരം കൈമാറുകയായിരുന്നു. പൊലീസ് എത്തുമെന്നായതോടെ സംഘം വേഗത്തില്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിടിയിലാകാതിരിക്കാൻ അമിതവേഗത്തില്‍ കൊച്ചിയിലേക്ക് കടക്കുന്നതിനിടയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഇതുസംബന്ധിച്ച തളിക്കുളം പത്താംകല്ലിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മൂന്നുപീടിക ബൈപാസിന്റെ തുടക്കത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കിയ സെല്‍റ്റോസ് കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുവായൂര്‍ ഭാഗത്തു നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. പനമ്പിക്കുന്നില്‍ മൂന്നുപീടിക വരെ മാത്രമേ ദേശീയപാതയിലൂടെ വാഹനങ്ങള്‍ പോകുകയുള്ളൂ. പണി നടക്കുന്നതിനാല്‍ ഇവിടെ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങി വേണം സഞ്ചരിക്കാന്‍. ഈ സ്ഥലത്താണ് ദേശീയപാതയില്‍ ലോറി നിര്‍ത്തിയിട്ടിരുന്നത്. അതിവേഗത്തിലെത്തിയ കാര്‍ സര്‍വീസ് റോഡിലേക്ക് ഇറങ്ങാന്‍ സാധിക്കാതെ നേരെ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Post a Comment