‘പ്രതിപക്ഷ ഉപനേതൃപദവി തർക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നു’; തുറന്നടിച്ച് ജോസ് കെ മാണി
പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സിപിഎം-സിപിഐ തർക്കം തുടരുന്നതിനിടെ മുന്നണി കെട്ടുറപ്പിനെ ഇത് ബാധിക്കുന്നുണ്ടെന്ന് തുറന്നടിച്ച് കേരള കോൺഗ്രസ്. തൊലിപ്പുറത്തെ ചികിത്സകൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രതികരിച്ചു. പ്രശ്നപരിഹാരത്തിനായി ചർച്ചയാകാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
ഉപനേതൃപദവി വിവാദത്തിൽ വിവിധ സമവായ നിർദേശങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്നപരിഹാരത്തിലേക്ക് ചർച്ചകൾ എത്തിയിട്ടില്ല. ദേശീയ നേതൃത്വം ഇടപെട്ട് രൂപപ്പെടുത്തിയ ശുപാർശയിൽ തുടർനിലപാടും വ്യക്തതയും വരുത്തേണ്ടത് സിപിഎം-സിപിഐ സംസ്ഥാന നേതൃത്വങ്ങളാണ്. തുറന്ന ചർച്ചകൾക്ക് സിപിഐ തയ്യാറാണെന്ന് ബിനോയ് വിശ്വം അറിയിച്ചു.
അതേസമയം, ഘടകകക്ഷികൾക്കിടയിലെ അതൃപ്തി തുടരുകയാണ്. മുന്നണി പ്രവർത്തനത്തെയും പ്രതിപക്ഷ ഇടപെടലുകളെയും ബാധിക്കുന്ന വിഷയത്തിൽ കേരള കോൺഗ്രസ് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രശ്നം കൂടുതൽ വഷളാക്കാൻ സിപിഎമ്മിനും സിപിഐക്കും താൽപര്യമില്ലെങ്കിലും സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണയ്ക്ക് ഇതുവരെ സാഹചര്യമൊരുങ്ങിയിട്ടില്ല. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച തർക്കം എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ് ഘടകകക്ഷികൾ. തർക്കം നീളുന്നത് മുന്നണിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
إرسال تعليق