ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു
ഡൽഹി സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കാണാതായവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫിന്റെയും വിവിധ സേനകളുടെയും നേതൃത്വത്തിൽ തുടരുകയാണ്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവർ സഫ്ദർജംഗ് ആശുപത്രിയിലും എയിംസ് ആശുപത്രിയിലുമായി ചികിത്സയിലാണ്. അപകടകാരണം അന്വേഷിക്കാൻ ഡൽഹി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ വിദ്യാർഥി സംഘടനകൾ എംസിഡി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. എംസിഡി കമ്മീഷണർ രാജിവയ്ക്കണമെന്നും ഡൽഹിയിലെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഡൽഹി സർക്കാരിനും മുൻസിപ്പൽ കോർപ്പറേഷനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സത്യനികേതനു സമീപത്തെ ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിന്റെ ഉടമസ്ഥനെന്ന് ആരോപിക്കപ്പെടുന്ന ഹരിറാമിനും മറ്റുള്ളവർക്കുമെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നടന്നിരുന്ന നവീകരണ പ്രവർത്തനങ്ങളാകാം തകർച്ചയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post a Comment