പാലക്കയംതട്ടിനു സമീപം കരിമ്പുലി?;പുലിയെ കണ്ടെന്ന് ടാപ്പിംഗ് തൊഴിലാളി
നടുവില്‍: ടൂറിസ്റ്റു കേന്ദ്രമായ പാലക്കയംതട്ടിനു സമീപത്തെ ജനവാസ മേഖലയായ പുല്ലംവനം അയ്യൻ മടയ്ക്കു സമീപം റബ്ബർ തോട്ടത്തില്‍ കരിമ്പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി.
പുലിക്കുരുമ്പ പുല്ലം വനത്തെ കാക്കരക്കുന്നേല്‍ റോബിൻസ് തോമസ് വീടിനു സമീപത്തെ റബ്ബർ തോട്ടത്തില്‍ ടാപ്പിംഗിനു പോയപ്പോളാണ് പുലർച്ചെ 5.30 ഓടുകൂടി കരിമ്പുലിയെ കണ്ടെന്ന് പറയുന്നത്.
ചുള്ളിക്കമ്പുകള്‍ ഒടിയുന്ന ശബ്ദംകേട്ട ഭാഗത്തേക്ക് ഹെഡ് ലൈറ്റ് തെളിച്ചപ്പോളാണ് ഏകദേശം ഒരു മീറ്ററോളം ഉയരത്തിലുള്ള കറുത്ത നിറത്തിലുള്ള ജീവിയെ കണ്ടത്. ഏതാണ്ട് 45 സെക്കൻഡ്നേരം ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ പുലിയെ വ്യക്തമായി കണ്ടതായി റോബിൻസ് പറയുന്നു. നടുവില്‍ ഗ്രാമ പഞ്ചായത്തിലെ പുലിക്കുരുമ്പ വാർഡില്‍പ്പെട്ട ഈ പ്രദേശത്ത് കൃഷിസ്ഥലങ്ങള്‍ കാടുപിടിച്ചു കിടക്കുകയാണ്. തൊട്ടടുത്ത പുല്ലംവനം, കോട്ടയം തട്ട്, എന്നിവിടങ്ങളില്‍ പട്ടിക വർഗ്ഗ കോളനികളുമുണ്ട്.
ഇവിടെ നിന്നും ഏതാനും കിലോമീറ്റർ അപ്പുറത്ത് കനകക്കുന്ന്, തുരുമ്പി പ്രദേശം കടന്നാല്‍ വൈതല്‍ മലയുടെ താഴ്വാരത്തെ വനപ്രദേശമാണ്. പുലിയെ കണ്ട വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടുണ്ട്.
കാടുമൂടിയ പ്രദേശം
അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് റോബിൻസ്. വന്യജീവികളായ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം നിമിത്തം കർഷകർ കൃഷി ചെയ്യാത്തതുകൊണ്ട് കൃഷിയിടങ്ങള്‍ കാടുമൂടി കിടക്കുന്നതിനാല്‍ പുലി ഉള്‍പ്പെടെയുള്ള ജീവികളുടെ സാന്നിധ്യം അടുത്ത കാലത്തായി വർദ്ധിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സമീപ പഞ്ചായത്തായ ചെങ്ങളായിയിലെ ചുഴലി , കൊളത്തൂർ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ച പ്രകാരം ഫോറസ്റ്റ് വകുപ്പും നാട്ടുകാര്യം തിരച്ചില്‍ നടത്തുകയും നിരീക്ഷണ കാമറയും കൂടും സ്ഥാപിച്ചിരുന്നു.
ഏതാണ്ട് ഇരുപത് -മുപ്പത് മീറ്റർ അകലത്തില്‍ രണ്ട് വലിയ പച്ചനിറത്തിലുള്ള കണ്ണുകള്‍ കണ്ടു. കാട്ടുപൂച്ച ആണെന്നാണ് കരുതിയത്, അതിനെ സാധാരണ കാണുന്നതാണ്. പക്ഷേ ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ വളരെ വലുപ്പമുള്ള കറുത്ത മൃഗത്തെയാണ് കണ്ടത്. അതെന്നെ തന്നെ നോക്കി നില്‍ക്കുന്നു. കറുത്ത വലിയ ശരീരവും നീണ്ട വാലുമെല്ലാം കണ്ടപ്പോഴാണ് ഞാൻ കാണുന്നത് ഒരു പുലിയാണെന്ന് മനസ്സിലായത്. ഏതാണ്ട് മൂന്ന് -നാല് മിനുറ്റ് മുഖാമുഖം നോക്കി നിന്നു. ടോർച്ച് അതിന്റെ മുഖത്ത് നിന്ന് അല്പം മാറ്റിയപ്പോള്‍ അത് കുറച്ചു പുറകോട്ട് മാറി. വീണ്ടും നോക്കി നിന്നു. അതിനു ശേഷം പതിയെ ഇരുട്ടിലേക്ക് കയറിപ്പോയി.
Post a Comment