വിവാദത്തിൽ പിന്നോട്ടില്ല, നിലപാടിലുറച്ച് കാന്തപുരം; 'ആര് എതിർത്താലും ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ പറയും'
കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ പിന്നോട്ടില്ലെന്ന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രതികരിച്ചു. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്നാണ് അന്താരാഷ്ട്ര മിലാദ് സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന സമ്മേളനം നടത്തുമെന്നും കാന്തപുരം അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നയിച്ച വിമർശനങ്ങൾക്ക് കാന്തപുരം നേരിട്ട് മറുപടി പറഞ്ഞില്ല.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നുള്ള സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിൽ പറയുന്നത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർകുലറിൽ വിവരിച്ചിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കം രംഗത്തെത്തിയിരുന്നു.
അതേസമയം, കാന്തപുരത്തിന് പിന്തുണയുമായി യൂത്ത് ലീഗും സമസ്ത ഇകെ വിഭാഗവും രംഗത്തെത്തി. വിവാദത്തിന് പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്നാണ് സമസ്ത ഇകെ വിഭാഗം പറയുന്നത്. ചരിത്ര വസ്തുതകൾ അറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും വിമർശനം.
Post a Comment