പെൻഗ്വിൻ പിന്മാറിയ പുസ്തകം ഇനി ഹാർപ്പർ കോളിൻസിലൂടെ; സോണിയയുടെ ‘ബിലോങ്ങിങ്’ നവംബർ 10ന്
വിവാദങ്ങൾക്ക് വിട. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ എന്ന പേരിലുള്ള പുസ്തകം നവംബർ 10ന് പുറത്തിറക്കുമെന്ന് പ്രസാധകർ അറിയിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക യാത്രയെക്കുറിച്ചുള്ള അപൂർവമായ അകക്കാഴ്ചകളും പുസ്തകം നൽകുമെന്നാണ് ഹാർപ്പർ കോളിൻസ് വ്യക്തമാക്കുന്നത്.
പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്ന് നേരത്തെ പെൻഗ്വിൻ ഹൗസ് പിന്മാറിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പുസ്തകത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തണമെന്ന പ്രസാധകരുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിക്കാത്തതിനെ തുടർന്നാണ് പെൻഗ്വിൻ പിന്മാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് ചർച്ച നടത്തിയതായി സ്ഥിരീകരിച്ച പെൻഗ്വിൻ, പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറാനുള്ള കാരണം ഇതല്ലെന്നും വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ പെൻഗ്വിൻ ആവശ്യപ്പെട്ടെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചുള്ള ഭാഗങ്ങളും 2015ൽ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും നരേന്ദ്ര മോദിയെ കണ്ടതുമായി ബന്ധപ്പെട്ട ഭാഗങ്ങളും മാറ്റാൻ നിർദേശം ലഭിച്ചെന്നായിരുന്നു കോൺഗ്രസ് നേതാവ് അശോക് ഗലോട്ടിന്റെ ആരോപണം. എന്നാൽ ഇക്കാര്യങ്ങളിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം, സോണിയ ഗാന്ധിയുടെ പുസ്തകം അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുന്നത് പെൻഗ്വിന്റെ സഹസ്ഥാപനമായ ആൽഫ്രഡ് എ. നോഫ് ആണ്. തന്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളും രാഷ്ട്രീയ അനുഭവങ്ങളും പുസ്തകത്തിൽ സോണിയ ഗാന്ധി പങ്കുവയ്ക്കുന്നുണ്ടെന്നാണ് സൂചന. വിഷയത്തിൽ സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പിന്നീട് പ്രതികരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
إرسال تعليق