CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇഡി റെയ്ഡ്; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന
CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. കേസിൽ ഇത് രണ്ടാം ഘട്ട പരിശോധനയാണ്. ആദ്യഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നു. തുടർന്ന് അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി നൽകിയതോടെയാണ് പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. ഇതിന് പിന്നാലെ എക്സാലോജിക് ഡയറക്ടർ വീണ ടി.എയെ രണ്ട് തവണ ചോദ്യം ചെയ്യാനും ഇ.ഡി വിളിപ്പിച്ചിരുന്നു.
കേസിൽ സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് ഇ.ഡി വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടാണ് പോയതെന്നതിലാണ് പ്രധാനമായും അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. യാതൊരു സേവനവും നൽകാതെ CMRL-ൽ നിന്ന് എക്സാലോജിക് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. എക്സാലോജിക് CMRL-ന് നൽകിയ സേവനങ്ങളും CMRL-ൽ നിന്ന് ലഭിച്ച പണം പിന്നീട് എന്ത് ചെയ്തുവെന്നതുമാണ് വീണ ടി.എയെ ചോദ്യം ചെയ്തപ്പോൾ പ്രധാനമായും പരിശോധിച്ചത്.
കേസുമായി ബന്ധപ്പെട്ട് SFIO സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളും ഇ.ഡി പരിശോധിച്ചുവരികയാണ്. SFIO റിപ്പോർട്ടിന്റെ 134 അനുബന്ധ രേഖകൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. CMRL എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത, മകൾ ഷിബി എസ്. കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരടക്കം ആറ് പേരെ ഇ.ഡി ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് ഇപ്പോഴത്തെ തുടർനടപടികൾ.
إرسال تعليق