‘ഈ കൈകൾ ശുദ്ധമാണ്, ഇനിയും ശുദ്ധമായിരിക്കും; താനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല’: പിണറായി വിജയൻ
മകൾ വീണ ടി.ക്കെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തന്റെ കൈകൾ ശുദ്ധമാണെന്നും അന്വേഷണവുമായി വീണ സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിൻ്റെ ഉടമ അല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാൽ വിചിത്രമായ നടപടികൾ കൂടി വരികയാണ്. സാധാരണ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്സൈറ്റിലാണ് വിവരം നൽകാറ്. ഈ വിഷയത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കി. വാർത്താക്കുറിപ്പിൽ പി വിജയൻ എന്നാണ് പറഞ്ഞിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എന്നും പറഞ്ഞു. എന്താണ് അങ്ങനെ പറയാൻ കാരണമെന്നും പിണറായി വിജയൻ ചോദിച്ചു.
ഇത്തരം വിഷയങ്ങളിൽ തനിക്കെതിരെ വാർത്തകൾ നൽകുന്ന ചില മാധ്യമങ്ങളുണ്ട്. വീണ ഭർത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന വാർത്ത ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന് വ്യക്തമാക്കണം. പിണറായി വിജയനെതിരെ എന്തും പറയാമെന്നാണോ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണവുമായി വീണ സഹകരിച്ചിട്ടുണ്ടെന്നും ആവശ്യമായ വിവരങ്ങൾ നൽകാൻ ഇനിയും മടിയുണ്ടാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് പൂർണ ബോധ്യമുണ്ട്. തന്റെ കൈകൾ ശുദ്ധമാണെന്നും ഇനിയും ശുദ്ധമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment