Join News @ Iritty Whats App Group

മാസപ്പടി കേസ്; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌, നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം നേതൃത്വം

മാസപ്പടി കേസ്; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌, നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം നേതൃത്വം


കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിനെ പിന്തുണച്ച് സിപിഎം നേതൃത്വം. നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ആണെന്നും നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. ഇഡി പരിശോധനക്കിടെ ഫ്ലാറ്റിൽ എത്തി കണ്ടാണ് മെഹബൂബിന്റെ പ്രതികരണം. ഇഡിയെ കൊണ്ടുനടക്കുന്നത് ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണ്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. നിഖിലുമായി സംസാരിച്ചു. നിഖിലിനെ ഇഡി ചോദ്യം ചെയ്യുകയാണെന്നും ജില്ല സെക്രട്ടറി പറഞ്ഞു.

അതേസമയം, മാസപ്പടി കേസിലെ അന്വേഷണം മുൻ മന്ത്രിയായ മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കുകയാണ് ഇഡി. ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാൽ, സിപിഎം സെക്രട്ടറിയേറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിവരികയാണ്. ഇതിന് പുറമെ സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്. എക്സാലോജിക്കിൽ നിന്ന് പണം പുറത്തേക്ക് പോയതിലാണ് അന്വേഷണം നടത്തുന്നത്.

നിഖിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവിൽ ബിസിനസ് ചെയ്തുവരികയാണ്. സോലൈസ് എന്ന കമ്പനിയുടെ ഉടമയാണ് നിഖിൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയുടെ ഡയറിയിൽ നിന്നുമാണ് നിഖിലിന്റെ വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്നാണ് വീണ നൽകിയ മൊഴി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ വീടുകളിൽ ഇഡി പരിശോധന നടത്തുന്നത്. നിഖിലിന്റെ ഫറോഖ് കരുവൻ തുരുത്തിയിലെ തറവാട് വീട്ടിലും ഇഡി പരിശോധന നടത്തി. കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുകയാണ്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group