‘മാറ് മറക്കാനുള്ള അവകാശത്തിനായി ഉജ്വലമായ പോരാട്ടം നടന്ന നാടാണിത്, ചരിത്രത്തിന്റെ ചക്രം മുന്നോട്ടാണ്, പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശത്തിനെതിരെ റോജി എം ജോൺ
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി റോജി എം. ജോൺ. സ്ത്രീകളെ പൊതുമണ്ഡലത്തിൽ നിന്ന് അടുക്കളയിലേക്ക് തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരവും ദൗർഭാഗ്യകരവുമാണെന്ന് റോജി എം. ജോൺ പറഞ്ഞു. സ്ത്രീകൾ അടുക്കളകളിൽ നിന്ന് പൊതുവേദികളിലേക്ക് എത്തിയത് പെട്ടെന്നുണ്ടായ മാറ്റമല്ലെന്നും നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് സ്ത്രീകൾ അവകാശങ്ങൾ നേടിയെടുത്തതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ കേരളത്തിന്റെ നവോത്ഥാന ചരിത്രം ഓർമിപ്പിച്ച റോജി എം. ജോൺ, ആര്യ പള്ളം, ദാക്ഷായണി വേലായുധൻ, അക്കാമ്മ ചെറിയാൻ തുടങ്ങിയവരുടെ പോരാട്ടങ്ങളും ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് പൊതുമണ്ഡലത്തിൽ ഇടം നേടിക്കൊടുത്തത് നിരവധി തലമുറകളുടെ പോരാട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സാവിത്രിഭായ് ഫൂലെയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുതൽ ബഹിരാകാശ രംഗത്തെ സുനിത വില്യംസിന്റെ നേട്ടങ്ങൾ വരെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളുടെ മുന്നേറ്റം മന്ത്രി വിശദീകരിച്ചത്.
ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി, ജസീന്ത ആർഡൻ തുടങ്ങിയ വനിതാ നേതാക്കളും വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പരാമർശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ സിവിൽ സർവീസ്, ഗവേഷണം, ശാസ്ത്ര സാങ്കേതിക മേഖലകൾ വരെ സ്ത്രീകൾ നിർണായക സാന്നിധ്യമായി മാറിയ കാലമാണിതെന്നും റോജി എം. ജോൺ പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപതി മുർമു നേതൃത്വം നൽകുന്ന സാഹചര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
ലിംഗം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങളില്ലാതെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും അത് റദ്ദാക്കാനുള്ള അധികാരം ആർക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തിന്റെ ചക്രം മുന്നോട്ടാണ് തിരിയുന്നത്, പിന്നോട്ടല്ല. അതിനെ പിന്നോട്ടു തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയും എന്ന മുന്നറിയിപ്പോടെയാണ് റോജി എം. ജോണിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
അടുക്കളകളിൽ നിന്ന് സ്ത്രീകൾ അരങ്ങുകളിലേക്കെത്തിയത് പെട്ടെന്നൊരു സുപ്രഭാതത്തിൽ ആയിരുന്നില്ല. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് അങ്ങിനെയൊരു സാമൂഹിക മുന്നേറ്റം സംഭവിച്ചത്. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന പ്രതിലോമകരമായ ചിന്താഗതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവർത്തിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്.
മാറ് മറക്കാനുള്ള അവകാശത്തിനായി ഉജ്വലമായ പോരാട്ടം നടന്ന നാടാണിത്. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വേദിയിൽ കയറി പ്രസംഗിച്ച്, K കേളപ്പജിക്ക് ശേഷം നിരാഹാരം കിടക്കാമെന്ന് പ്രഖ്യാപിച്ച ആര്യ പള്ളത്തിന്റെ നാടാണ്. പുലയടീച്ചർ എന്ന വിളികേട്ട് തളർന്ന് വീഴാതെ വീണ്ടും പോരാടി ഇന്ത്യൻ ഭരണഘടനയിൽ തന്റെ പ്രാതിനിധ്യം എഴുതിച്ചേർത്ത ദാക്ഷായണി വേലായുധന്റെ നാടാണ്. “ഞാനാണ് നേതാവ്, ആദ്യം എനിക്ക് നേരെ വെടിവെക്ക്” എന്ന് പറയാൻ ഭയപ്പെടാത്ത അക്കാമ്മ ചെറിയാന്റെ നാടാണ്. ചരിത്രത്തിൽ പേര് രേഖപ്പെടുത്തപ്പെട്ടവരും ഇല്ലാത്തവരുമായ അസംഖ്യം മനുഷ്യർ വെട്ടിത്തെളിച്ച വിപ്ലവകരമായ നവോത്ഥാന വഴികളിലൂടെയാണ് സ്ത്രീസമൂഹം അവകാശങ്ങൾ നേടിയെടുത്തത്.
പൊതുമണ്ഡലത്തിൽ സ്ഥാനം ഉണ്ടാക്കിയെടുത്തത്. ഇന്ത്യയൊട്ടാകെ നോക്കിയാൽ സാവിത്രിഭായ് ഫൂലയെ പോലുള്ളവർ കൊളുത്തിവെച്ച വിദ്യാഭ്യാസത്തിന്റെ വെളിച്ചമാണ് കോടിക്കണക്കിന് പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ ധൈര്യം നൽകിയത്. ഇവിടെ ഭൂമിയിൽ മാത്രമല്ല, അങ്ങ് ശൂന്യാകാശത്തും ഇടം കണ്ടെത്തിയ സുനിത വില്യംസിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ദീർഘകാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധിയും മുതൽ ജെസിന്ത ആർഡൻ വരെ ലോകവേദിയിൽ ഭരണപാടവവും സംഘടനാ ശേഷിയും തെളിയിച്ച എത്രയോ മഹിളാരത്നങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ സിവിൽ സർവീസിലും ഗവേഷണ- ശാസ്ത്ര സാങ്കേതിക മേഖലകളിലും മലയാളി പെൺകുട്ടികൾ അടക്കമുള്ളവർ വിസ്മയങ്ങൾ തീർക്കുകയാണ്. Adv. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി കേരളത്തിന്റെ നിയമസഭയെ നിയന്ത്രിക്കുകയാണ്. കേരളത്തിലെ ആദ്യ ദളിത് വനിത മന്ത്രി KA തുളസി ടീച്ചറും, Adv. ബിന്ദു കൃഷ്ണയും കേരളത്തിന്റെ ഭരണത്തെ നയിക്കുകയാണ്.
ഇന്ത്യയെന്ന ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിനെ നയിച്ചുകൊണ്ടിരിക്കുന്നത് ദ്രൗപതി മുർമുവെന്ന വനിതയാണ്. ഈ രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യ നീതിയിലാണ്. ലിംഗ, ജാതി, മത ഭേദമന്യേ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ഭരണഘടനാപരമായ ആ തുല്യതയെ റദ്ദ് ചെയ്യാനുള്ള ലൈസൻസ് ഒരാൾക്കുമില്ല. ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ്. അതിനെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയും.
إرسال تعليق