മാസപ്പടി കേസിൽ ഇഡി അന്വേഷണം കൂടുതൽ ആഴത്തിലേക്ക്; വീണക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപിനെ കേന്ദ്രീകരിച്ച് പരിശോധന
സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ വീണ ടി.ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കമ്പനി ഷെൽ സ്ഥാപനമാണോയെന്ന സംശയത്തിലാണ് ഇഡി പരിശോധന ശക്തമാക്കുന്നത്.
2023ൽ രജിസ്റ്റർ ചെയ്ത ലേക്കർ ഇന്ത്യ കോർപ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്നാണ് രേഖകളിലുള്ളത്. എന്നാൽ കമ്പനിക്ക് ഓഫീസില്ലെന്നും രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ ദുരൂഹതയുണ്ടെന്നും ഇഡി കണ്ടെത്തിയതായാണ് വിവരം. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയാണ് കമ്പനിയുടെ പ്രധാന പ്രവർത്തനമെന്നാണ് രേഖകളിലുള്ളത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 15.57 ലക്ഷം രൂപ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.
കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ ടി. ആദ്യഘട്ട ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് ഇഡി പറയുന്നത്. പരിശോധനയ്ക്കിടെ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ രണ്ടാമത്തെ ചോദ്യം ചെയ്യലിലാണ് കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ വീണ നൽകിയതെന്നും സൂചനയുണ്ട്. നിയാസ് എന്നയാളാണ് കമ്പനിയിലെ മറ്റൊരു പങ്കാളി.
സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചുവെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇഡി ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. വീണയുടെ ഡയറിയിലും ലേക്കർ ഇന്ത്യ കോർപുമായി ബന്ധപ്പെട്ട പേരുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം സംശയിക്കുന്നു. മറ്റൊരു കമ്പനിയെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
إرسال تعليق