ബിടതിയിൽ കെഎസ്ആർടിസി അപകടം: ഡ്രൈവർ മിഥിലേഷിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല, അപകടകാരണം സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയെന്ന് വിമർശനം
ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ട അപകടത്തിന് പിന്നിൽ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും 'സിംഗിൾ ഡ്രൈവർ' ഡ്യൂട്ടിയുമെന്ന് ആരോപണം. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസ് റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിവരം. ഇദ്ദേഹവും ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ.എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
തുടർച്ചയായ സർവീസുകൾ മൂലം ഡ്രൈവർക്കുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ബസ് ഓടിച്ച ഡ്രൈവർ മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുൻപ് തന്നെ, ഇന്നലെ രാത്രി 9.30-ഓടെ ഇദ്ദേഹത്തിന് അടുത്ത ബംഗളൂരു സർവീസിലും ഡ്യൂട്ടി കയറേണ്ടി വന്നു. താൽക്കാലിക ജീവനക്കാരനായ മിഥിലേഷിന് തുടർച്ചയായി സർവീസ് നടത്തേണ്ടി വന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന നിഗമനത്തിലാണ് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ.
കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് സിംഗിൾ ഡ്രൈവർ സർവീസ് നടത്തുന്ന രണ്ട് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഈ റൂട്ടിൽ ഭൂരിഭാഗം ബസുകളിലും 'ഡ്രൈവർ കം കണ്ടക്ടർ' രീതിയാണ് നിലനിൽക്കുന്നത്. ഇതിനിടയിലാണ് രണ്ട് സർവീസുകളിൽ മാത്രം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി തുടരുന്നത്. ദീർഘദൂര സർവീസുകളിൽ ഇത്തരം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി അടിച്ചേൽപ്പിക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. അപകടസാധ്യതയും കടുത്ത ജോലിഭാരവും കാരണം സ്ഥിരം ജീവനക്കാർ പലരും ഈ ബസുകളിൽ ഡ്രൈവറാകാൻ തയ്യാറാകാറില്ല. അതിനാൽ താത്കാലിക ഡ്രൈവർമാരെ ഉപയോഗിച്ചാണ് ഭൂരിഭാഗം സമയത്തും ഈ സർവീസ് നടത്തിയിരുന്നത്. ഇന്ന് രാവിലെ 9.30-ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളാണ്. പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൈസൂരു - ബംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
إرسال تعليق