ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം, മൂന്നാഴ്ചയ്ക്കുള്ളിൽ നരേഷ് പാൽ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു
ഡൽഹി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം. നരേഷ് പാൽ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു. നിയമനം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിലാണ് മാറ്റം. ഗംഗ്വാറിന് പകരം ദീപ്തി ഗൗർ മുഖർജി പുതിയ സെക്രട്ടറിയാവും. 1993 ബാച്ച് മധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ ദീപ്തി ഗൗർ മുഖർജി നിലവിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വെള്ളരിക്ക സബ്സിഡി വിവാദവുമായി ബന്ധപ്പെട്ടാണ് ഗംഗ്വാറിന് മാറ്റിയത് എന്നാണ് സൂചന. ജൂലൈ 23-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭാഗികമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ്, കാബിനറ്റ് നിയമന കമ്മിറ്റിയുടെ അംഗീകാരത്തോടെ തിങ്കളാഴ്ച വൈകിട്ടോടെ പേഴ്സണൽ മന്ത്രാലയം ഈ പുതിയ നിയമനം പ്രഖ്യാപിച്ചത്.
നീറ്റ് ക്രമക്കേടിൽ ദില്ലിയിൽ സമരം കനത്തതോടെയാണ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി നരേഷ് പാലിനെ പുതിയ സെക്രട്ടറിയാക്കി നിയമിച്ചത്. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. വിദ്യാർത്ഥി പ്രതിഷേധത്തിനിടെയായിരുന്നു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയത്. സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായി കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ടി കെ അനിൽകുമാറിനെയും നിയമിച്ചിരുന്നു.
إرسال تعليق