രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം; എബിവിപി-എൻ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി
മുംബൈ: പൂണെയിലെ കോളേജിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് മുൻപ് എ.ബി.വി.പി-എൻ.എസ്.യു.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജ് ഓഫ് എൻജിനീയറിങ് പൂണെ കാമ്പസിലാണ്(സിഒഇപി) വെള്ളിയാഴ്ച രാത്രി സംഘർഷമുണ്ടായത്. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
വിദ്യാർഥികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാനായി രാഹുൽ ഗാന്ധി നടത്തുന്ന 'ഛാത്രോം കി ഗുഞ്ച്' ക്യാമ്പയിനിന്റെ മുന്നോടിയായാണ് പൂണെയിലെ കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി എൻ.എസ്.യു.ഐ പ്രവർത്തകർ വിദ്യാർഥിനികളെ നിർബന്ധിച്ചതായാണ് എ.ബി.വി.പിയുടെ ആരോപണം. എന്നാൽ, പരിപാടിക്ക് പിന്തുണ അറിയിച്ച രണ്ട് വിദ്യാർഥിനികളെ എ.ബി.വി.പി പ്രവർത്തകർ ഹോസ്റ്റലിൽ തടഞ്ഞുവെച്ചതായും ഇവരെ ഭീഷണിപ്പെടുത്തിയതായും എൻ.എസ്.യു.ഐ- കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.
വിവരമറിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വാഡേദിവാർ അടക്കമുള്ളവർ രാത്രി കാമ്പസിലെത്തി. എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പരാതി അറിയിക്കുകയും രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് പിന്തുണ അറിയിക്കുകയുംചെയ്ത രണ്ട് വിദ്യാർഥിനികളെയാണ് എ.ബി.വി.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അക്ഷയ് ജയിനും ആരോപിച്ചു. അതേസമയം, എൻ.എസ്.യു.ഐ പ്രവർത്തകർ ഹോസ്റ്റലിലുള്ള വിദ്യാർഥിനികളെ നിർബന്ധിച്ച് പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചതായി എബിവിപി നേതാവ് അഥർവ് കുൽക്കർണിയും ആരോപിച്ചു. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
إرسال تعليق