75,000 രൂപ വരെയുള്ള കാർഷികവായ്പകൾ എഴുതിത്തള്ളും, 1 ലക്ഷം വരെയുള്ളതിന് ഇളവ്; വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
75,000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്ന വൻ ജനപ്രിയ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്നാണ് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചത്.
75,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾക്കും ഇളവ് നൽകുമെന്ന് വിജയ് അറിയിച്ചു. ഇത്തരം വായ്പകളിൽ പരമാവധി 75,000 രൂപ വരെയാണ് ഇളവ് ലഭിക്കുക. വായ്പ എഴുതിത്തള്ളാനും ഇളവ് അനുവദിക്കാനുമുള്ള സർക്കാർ തീരുമാനം തമിഴ്നാട്ടിലെ 13.34 ലക്ഷം കർഷകർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
മേയിൽ അധികാരമേറ്റതിന് പിന്നാലെ തന്റെ സർക്കാർ 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നുവെന്നും വിജയ് പറഞ്ഞു. കൃഷിയാണ് സംസ്ഥാനത്തിന്റെ നട്ടെല്ലെന്നും കർഷകർക്ക് നൽകുന്ന പിന്തുണയെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സമൃദ്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് 953.06 കോടി രൂപയുടെ അധികസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.
Post a Comment