Join News @ Iritty Whats App Group

ഈ ലൈറ്റ് വാഹനത്തിലുണ്ടോ? ഇനി എംവിഡിയുടെ പിടിവീഴും! 5,000 രൂപ പിഴയിൽ ഒതുങ്ങില്ല, കർശന നടപടിയുമായി എംവിഡി

ഈ ലൈറ്റ് വാഹനത്തിലുണ്ടോ? ഇനി എംവിഡിയുടെ പിടിവീഴും! 5,000 രൂപ പിഴയിൽ ഒതുങ്ങില്ല, കർശന നടപടിയുമായി എംവിഡി


അമിതപ്രകാശമുള്ള ലൈറ്റുകളുമായി വാഹനമോടിക്കുന്നവർക്ക് ഇനി എട്ടിന്റെ പണി. കോടതി ഉത്തരവ് കർശനമായി നടപ്പാക്കാൻ രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. തീവ്രത കൂടിയ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ എംവിഐമാർക്കും നിർദേശം നൽകിയിരിക്കുകയാണ്. ഓഗസ്റ്റ് നാലിനാണ് ഇതുസംബന്ധിച്ച നിർദേശം ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

പരിശോധനയിൽ എത്ര വാഹനങ്ങൾ കുടുങ്ങി, എത്രപേർക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനും എം.വി.ഐമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ ഈടാക്കേണ്ട പിഴത്തുകയും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മിന്നുന്ന തീവ്രത കൂടിയ ലൈറ്റുകൾ അനധികൃതമായി ഘടിപ്പിച്ചാൽ ഒരു യൂണിറ്റിന് 5,000 രൂപയാണ് പിഴ. വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ, അമിത ശബ്ദത്തിനും പുക പുറന്തള്ളലിനും കാരണമാകുന്ന രീതിയിൽ മാറ്റം വരുത്തിയ എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ, മറ്റ് അനധികൃത വാഹന പരിഷ്കാരങ്ങൾ എന്നിവയ്ക്കും യൂണിറ്റിന് 5,000 രൂപ വീതം പിഴ ചുമത്താനാണ് കോടതി നിർദേശം.

നിയമം ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും പിഴത്തുക കുറച്ച് ഈടാക്കുന്ന രീതിക്ക് ഇതോടെ തിരിച്ചടിയാകുമെന്നാണ് സൂചന. കുറ്റം കണ്ടെത്തിയാൽ നിയമപ്രകാരമുള്ള പിഴ തന്നെ ഈടാക്കണമെന്ന നിലപാടാണ് പുതിയ നിർദേശങ്ങളിലൂടെ വ്യക്തമാകുന്നത്. തീവ്രത കൂടിയ ലൈറ്റുകളുടെ അനധികൃത ഉപയോഗത്തിനെതിരെ കോടതി നേരത്തെയും പലതവണ ഇടപെട്ടിട്ടുണ്ട്. 2023 ഓഗസ്റ്റ് 15നും 2025 നവംബർ 20നും 2026 ജൂലൈ 16നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കണമെന്ന് നിർദേശിച്ചുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിച്ചിരുന്നു.

ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഓഗസ്റ്റ് അഞ്ചിന് അടൂരിൽ ഒരു വാഹനത്തിനെതിരെ 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു. എന്നാൽ, പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്ന ആരോപണത്തെ തുടർന്ന് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു. വാഹനത്തിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിഴ ചുമത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group