‘പാറ്റ’ പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെ; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
‘പാറ്റ’ പ്രയോഗത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തിരുത്തി. താൻ മൊത്തം യുവാക്കളെയും കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി.
തന്റെ പ്രസ്താവനകൾ വലിയ രീതിയിൽ വിവാദമായ പശ്ചാത്തലത്തിലാണ് ‘ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് പ്രതികരണവും വിശദീകരണവുമായി രംഗത്തെത്തിയത്. താൻ നടത്തിയ വിവാദ പരാമർശം യുവതലമുറയെ ആകെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു. സുപ്രീം കോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അവരുടെ പങ്കാളിത്തത്തെയും കഴിവുകളെയും ആദരിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ അറിയിച്ചു.
Post a Comment