കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ 'വിമാന റാഞ്ചികളെ' കീഴ്‌പ്പെടുത്തി സുരക്ഷാസേനകള്‍
കണ്ണൂർ: കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 54 യാത്രക്കാരുമായി പുറപ്പെട്ട വി.ടി.എ 320 വിമാനത്തിന് കണ്ണൂർ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ്.
ചൊവ്വാഴ്ച രാവിലെ 10.49ന് അപ്രതീക്ഷിതമായി റണ്‍വേയിലേക്ക് പറന്നിറങ്ങിയ വിമാനം വിമാനത്താവള അധികൃതർക്ക് സമ്മാനിച്ചത് ആശങ്കയുടെ നിമിഷങ്ങള്‍.
സുരക്ഷാ പരിശോധനകളുടെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ മോക്ഡ്രില്ലിലായിരുന്നു ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിർത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്.
വിമാനം റണ്‍വേ ലക്ഷ്യമാക്കി വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടൻ ജാഗ്രതയിലായ എയർ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) സംവിധാനത്തിലേക്ക് ഉടൻ തന്നെ വിമാന റാഞ്ചികളുടെ സന്ദേശവുമെത്തി. ഇന്ത്യൻ പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കണമെന്നും വൻ തുക മോചനദ്രവ്യം വേണമെന്നുമായിരുന്നു വിമാന റാഞ്ചികളുടെ ആവശ്യം. പിന്നീട് വിമാനത്താവളത്തില്‍ നടന്നതെല്ലാം ഉദ്വേഗം നിറഞ്ഞ സംഭവവികാസങ്ങളായിരുന്നു
ഉടൻ തന്നെ കർമനിരതരായ എൻ.എസ്.ജി, സി.ഐ.എസ്.എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങള്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സജ്ജരായി. യാത്രക്കാരും ജീവനക്കാരുമെല്ലാം അമ്പരന്നു നിന്ന നിമിഷങ്ങളില്‍ പഴുതടച്ച സുരക്ഷയുടെയും പ്രതിരോധത്തിന്റെയും കാഴ്ചകള്‍ക്കായിരുന്നു വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
നിമിഷങ്ങള്‍ക്കകം കണ്‍ടോള്‍ റൂം പ്രവർത്തനം തുടങ്ങി. തന്ത്രപരമായ ഇടപെടലുകളിലൂടെയും കൃത്യമായ ഏകോപനത്തിലൂടെയും റാഞ്ചികള്‍ക്ക് കീഴടങ്ങാൻ അനുമതി നല്‍കുകയും ബന്ദികളായ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തതോടെയാണ് മോക്ഡ്രില്‍ അവസാനിച്ചത്.
വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ വേഗത, വിവിധ ഏജൻസികളുടെ മിന്നല്‍ വേഗത്തിലുള്ള ഏകോപനം എന്നിവയാണ് മോക്ഡ്രില്ലില്‍ കരുത്തായി മാറിയത്. പ്രത്യേക മീഡിയ സെല്‍ വഴിയുള്ള വിവരവിനിമയ സംവിധാനവും ഇതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.
എ.ഡി.എം പി.എൻ പുരുഷോത്തമൻ, സി.ഐ.എസ്.എഫ് സീനിയർ കമാൻഡന്റ് നിധിൻ കുമാർ ത്യാഗി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വിനി കുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ പി. സതീഷ് ബാബു, ചെന്നൈ ഹെഡ്ക്വാർട്ടേഴ്സ് എ.ഐ.ജി ശിവകുമാർ പാണ്ഡെ, എൻ.എസ്.ജിയില്‍ നിന്നും മേജർ അതിരാജ് ഖാർബ്, പൊലീസ്, അഗ്നിരക്ഷാ സേന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി.
Post a Comment